Kerala

സിപിഎം സംസ്ഥാന സമ്മേളനം: റോഡ് കയ്യേറിയുള്ള പ്രചാരണസാമഗ്രികള്‍ നീക്കിയില്ല; പോലീസ് സംരക്ഷണം തേടി കോര്‍പറേഷന്‍

Published by

കൊല്ലം: ഹൈക്കോടതിയുടെ ഉത്തരവ് ഉണ്ടായിട്ടും സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നഗരത്തിലുടനീളം സ്ഥാപിച്ച കൊടിതോരണങ്ങളും ഫ്ളക്സ് ബോര്‍ഡുകളും നീക്കം ചെയ്യാതെ കോര്‍പറേഷന്‍.

ഇന്നലെ തന്നെ എല്ലാ കൊടികളും ബോര്‍ഡുകളും മറ്റ് സാമഗ്രികളും റോഡില്‍ നിന്നും നീക്കം ചെയ്യാനാണ് നിശ്ചയിച്ചതെങ്കിലും ഒന്നുമുണ്ടായില്ല. ഇതിനായി സംരക്ഷണം ആവശ്യപ്പെട്ട് പോലീസിന് കോര്‍പറേഷന്‍ സെക്രട്ടറി കത്ത് നല്‍കി. ഫ്ളക്സ് ബോര്‍ഡും മറ്റും സ്ഥാപിച്ചതിന് സിപിഎം ജില്ലാ സെക്രട്ടറി എസ്. സുദേവന് കൊല്ലം കോര്‍പറേഷന്‍ പിഴ നോട്ടീസ് നല്‍കിയിരുന്നു. 3.50 ലക്ഷം രൂപയാണ് പിഴ. നഗരത്തില്‍ 20 സ്ഥലത്ത് വമ്പന്‍ ഫ്ളക്സ് ബോര്‍ഡുകളും 2500 സ്ഥലത്ത് കൊടിതോരണങ്ങളുമാണ് ഉയര്‍ത്തിയത്. ഇതിനെതിരെയാണ് കൊല്ലം കോര്‍പറേഷന്‍ സിപിഎം ജില്ലാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയത്. ദിവസങ്ങള്‍ക്ക് മുമ്പ് കൊല്ലത്തെത്തിയ ഹൈക്കോടതി ജഡ്ജി ദേവന്‍ രാമചന്ദ്രന്‍ നിയമലംഘനം ചൂണ്ടിക്കാട്ടിയതോടെയാണ് നടപടി.

നാട്ടുകാര്‍ക്ക് കാല്‍നടയാത്ര പോലും ദുഷ്‌കരമായ രീതിയിലാണ് പൊതുവഴികളില്‍ സിപിഎമ്മിന്റെ ചുവപ്പ് അലങ്കാരം. കൊല്ലം സെ. ജോസഫ് കോണ്‍വെന്റിന് സമീപം എടുപ്പ് കുതിരയും സമ്മേളനത്തിന്റെ ഭാഗമായി വഴിയരികില്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാക്കിയും നടപ്പാത കയ്യേറിയും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിലുമാണ് ഇവയെല്ലാമുള്ളത്. സമ്മേളനത്തിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച മുതല്‍ നഗരത്തില്‍ ഗതാഗത തടസം രൂക്ഷമാണ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക