India

കന്നുകാലി രോഗ നിയന്ത്രണത്തിന് 3880 കോടിയുടെ കേന്ദ്ര പദ്ധതി

Published by

ന്യൂദല്‍ഹി: രാജ്യ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ കോടിക്കണക്കിനു ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസമേകാന്‍ കേന്ദ്രം 3880 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു. നിലവിലുള്ള കന്നുകാലി ആരോഗ്യ, രോഗ നിയന്ത്രണ പരിപാടി പരിഷ്‌കരിക്കാനാണ് കേന്ദ്ര തീരുമാനം.

ദേശീയ മൃഗരോഗ നിയന്ത്രണ പരിപാടി, കന്നുകാലി ആരോഗ്യ, രോഗ നിയന്ത്രണം, വെറ്ററിനറി മെഡിക്കല്‍ ഷോപ്പ് (പശു ഔഷധി) എന്നിങ്ങനെ മൂന്നു ഘടകങ്ങളാണ് പദ്ധതിയില്‍. ഇതിന്റെ ഭാഗമായി നിലവിലുള്ള മൃഗാശുപത്രികളുടെയും ഡിസ്‌പെന്‍സറികളുടെയും പ്രവര്‍ത്തനം ശക്തവും കാര്യക്ഷമവുമാക്കും. മൊബൈല്‍ വെറ്ററിനറി യൂണിറ്റ്, മൃഗരോഗ നിയന്ത്രണത്തിനു സംസ്ഥാനങ്ങള്‍ക്കുള്ള സഹായം എന്നിവ വര്‍ധിപ്പിക്കും. പദ്ധതിയില്‍ പുതുതായി ചേര്‍ത്തതാണ് വെറ്ററിനറി മെഡിക്കല്‍ ഷോപ്പ് (പശു ഔഷധി). 2024-25, 2025-26 വര്‍ഷങ്ങളിലേക്കുള്ള പദ്ധതി വിഹിതം 3880 കോടി.

നിലവാരമുള്ള, താങ്ങാനാകുന്ന വിലയില്‍ ജനറിക് വെറ്ററിനറി മരുന്നുകള്‍ നല്കാനും ‘പശു ഔഷധി’ മരുന്നുകളുടെ വില്‍പ്പന പ്രോത്സാഹിപ്പിക്കാനും 75 കോടി വകയിരുത്തി.

കുളമ്പുരോഗം, ബ്രൂസെല്ലോസിസ്, പെസ്റ്റെ ഡെസ് പെറ്റിറ്റ്‌സ് റുമിനന്റ്‌സ്, സെറിബ്രോസ്‌പൈനല്‍ ഫഌയിഡ് (ഇടഎ), ലംപി സ്‌കിന്‍ ഡിസീസ് തുടങ്ങിയ രോഗങ്ങള്‍ കന്നുകാലികളുടെ ഉത്പാദന ക്ഷമതയെ പ്രതികൂലമായി ബാധിക്കുന്നു. പ്രതിരോധ കുത്തിവയ്പിലൂടെ രോഗങ്ങളെ തടയും. മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ വഴി കന്നുകാലികളുടെ ആരോഗ്യ സംരക്ഷണം വാതില്‍പ്പടിയിലെത്തിക്കും. കിസാന്‍ സമൃദ്ധി കേന്ദ്രങ്ങളും സഹകരണ സംഘങ്ങളും വഴി ജനറിക് വെറ്ററിനറി മരുന്നുകള്‍ ലഭ്യമാക്കും.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക