തിരുവനന്തപുരം: ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനായി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും 100 കോടി രൂപ ഓവര്‍ഡ്രാഫ്റ്റ് എടുത്ത് കെഎസ്ആര്‍ടിസി. ഇനി എല്ലാ മാസവും ഒന്നാം തീയതി ശമ്പളം നല്‍കുമെന്ന് ഗതാഗത മന്ത്രി ആവര്‍ത്തിച്ചു. സര്‍ക്കാരില്‍ നിന്നും രണ്ട് ഗഡുക്കളായി 50 കോടി രൂപ കിട്ടുമ്പോള്‍ എസ് ബി ഐയ്‌ക്കുള്ള തുക തിരിച്ചടക്കാനാകുമെന്നും ചെലവു ചുരുക്കലില്‍നിന്നും വരുമാനത്തില്‍ നിന്നുമുള്ള ബാക്കി തുകയും അടയ്‌ക്കുമെന്നും മന്ത്രി അറിയിച്ചു. 143 ബസുകള്‍ വാങ്ങുന്നതിന് നിലവില്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.
സര്‍ക്കാര്‍ പലഘട്ടങ്ങളിലായി പതിനായിരം കോടിയോളം രൂപ നല്‍കി. സാമ്പത്തിക പ്രതിസന്ധികളുണ്ടെങ്കിലും മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിന് ജീവനക്കാരുടെ കൂട്ടായസഹകരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
2023 മെയ് വരെയുള്ള പെന്‍ഷന്‍ ആനുകൂല്യം നല്‍കി. പെന്‍ഷന്‍ നല്‍കുന്നതിനായി ഓരോ ദിവസവും വരുമാനത്തിന്റെ 5 ശതമാനം മാറ്റിവക്കുന്നുണ്ട്. രണ്ടോ മൂന്നോ മാസങ്ങള്‍ക്കുള്ളില്‍ 2024 സെപ്റ്റംബര്‍ വരെയുള്ള പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കാനാകും.
കെഎസ്ആര്‍ടിസിയിലെ അനാവശ്യ ചെലവുകള്‍ കുറക്കാന്‍ സിഎംഡിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡ്രൈവര്‍, കണ്ടക്ടര്‍, മെക്കാനിക്കല്‍ തസ്തികയിലുള്ള 102 പേരെ മറ്റു ചുമതലകളില്‍ നിന്നും തിരികെ നിയോഗിച്ചിട്ടുണ്ട്. സേവനങ്ങള്‍ക്ക് ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിന്റെ ടോള്‍ഫ്രീ നമ്പര്‍ രണ്ടാഴ്ചക്കകം നിലവില്‍ വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: