India

ഒടുവില്‍ ആപ്പ് സര്‍ക്കാരും കയ്യൊഴിഞ്ഞു; പഞ്ചാബില്‍ ഇനി സമരം വേണ്ടെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാന്‍

Published by

ഛണ്ഡീഗട്ട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്രസര്‍ക്കാരിനെയും ലക്ഷ്യമിട്ട് വിഘടനവാദശക്തികളുടെ പിന്തുണയോടെ തുടരുന്ന പഞ്ചാബിലെ കര്‍ഷക സമരക്കാരെ ഒടുവില്‍ പഞ്ചാബിലെ ആപ്പ് സര്‍ക്കാരും തള്ളിപ്പറഞ്ഞു. പഞ്ചാബിനെ സമര സംസ്ഥാനമാക്കാന്‍ ഇനി സമ്മതിക്കില്ലെന്നും റോഡുകളും മറ്റും തുടര്‍ച്ചയായി സ്തംഭിപ്പിക്കുന്നത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ഓരോ ദിവസവും റെയില്‍ റോകോ, സഡക് റോക്കോ(റെയില്‍ തടയല്‍, റോഡ് തടയല്‍) എന്നൊക്കെ പറഞ്ഞ് സമരം ചെയ്താല്‍ പഞ്ചാബിന്റെ അവസ്ഥ ദയനീയമാകുമെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. വലിയ സാമ്പത്തിക നഷ്ടത്തിലൂടെയാണ് പഞ്ചാബ് കടന്നുപോകുന്നതെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി.

മാര്‍ച്ച് അഞ്ചിന് പ്രഖ്യാപിച്ച സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ഛണ്ഡിഗട്ട് ചലോ സമരത്തെ കര്‍ശനമായി നേരിടാനാണ് മറ്റു നിവൃത്തിയില്ലാതെ പഞ്ചാബ് സര്‍ക്കാര്‍ തീരുമാനം. സമരം ചെയ്യാനെത്തിയ സിഖ് കര്‍ഷക സംഘടനകളുടെ നേതാക്കളെ പഞ്ചാബ് പോലീസിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കിയതോടെ പഞ്ചാബിലെ ആപ്പ് സര്‍ക്കാരും കര്‍ഷക സംഘടനകളും രണ്ട് തട്ടിലേക്ക് മാറി.
കര്‍ഷക സമരം നിയന്ത്രിക്കാന്‍ പദ്ധതികള്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. സംയുക്ത കിസാന്‍ മോര്‍ച്ചയുമായി നടത്തിയ യോഗത്തില്‍ നിന്ന് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ ഇറങ്ങിപ്പോയതോടെയാണ് ഇരുകൂട്ടരും തമ്മിലടിച്ചെന്ന് ഉറപ്പായത്. നിരവധി കര്‍ഷക നേതാക്കളെ അര്‍ദ്ധരാത്രി പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 37 കര്‍ഷക സംഘടനകളുടെ കൂട്ടായ്മയാണ് സംയുക്ത കിസാന്‍ മോര്‍ച്ചയെങ്കിലും നിലവില്‍ പഞ്ചാബിലെ ഖാലിസ്ഥാനി അനുകൂല സിഖ് കര്‍ഷക സംഘടനകള്‍ മാത്രമാണ് ഇതില്‍ സജീവമായിട്ടുള്ളത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by