ന്യൂദല്‍ഹി: അമേരിക്കയില്‍ ട്രംപും ഉക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കിയും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ സെലന്‍സ്കിക്ക് വന്‍തിരിച്ചടി കിട്ടിയത് വലിയ വാര്‍ത്തായിയിരിക്കുകയാണ്. റഷ്യയുമായി സമാധാനത്തിലേക്ക് പോകണം എന്ന ട്രംപിന്റെ നിര്‍ദേശത്തെ സെലന്‍സ്കി തള്ളിയതോടെയാണ് ട്രംപും യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി.വാന്‍സും സെലന്‍സ്കിയെ പരസ്യമായി ചീത്തവിളിക്കാന്‍ തുടങ്ങിയത്. എന്നാല്‍ സെലന്‍സ്കി തിരിച്ചടിച്ചതോടെ സെലന്‍സ്കിയുമായി ഒരു സംയുക്ത വാര്‍ത്താസമ്മേളനത്തിന് ട്രംപ് സമ്മതിച്ചില്ല എന്ന് മാത്രമല്ല ചര്‍ച്ചയ്‌ക്കിടയില്‍ സെലന്‍സ്കി ഇറങ്ങിപ്പോവുകയും ചെയ്തു.
നേറ്റോയും റഷ്യയും തമ്മില്‍ ഒരു യുദ്ധം ഉണ്ടായാല്‍ അത് അമേരിക്കയ്‌ക്ക് വലിയ നഷ്ടമുണ്ടാക്കും എന്ന കാര്യം ട്രംപിനറിയാം. കാരണം റഷ്യ ആണവബോംബുകള്‍ ഉപയോഗിച്ചാല്‍ അതിന്റെ ദുരന്തം അമേരിക്കയും അനുഭവിക്കേണ്ടിവരും. അമേരിക്കയെ വീണ്ടും പഴയ മഹത്വത്തിലേക്ക് തിരിച്ചെത്തിക്കും എന്ന വാഗ്ദാനത്തോടെ അധികാരത്തില്‍ എത്തിയ ട്രംപ് റഷ്യ-ഉക്രൈന്‍ യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം എന്ന അഭിപ്രായക്കാരനാണ്. എന്നാല്‍ അതിന് സെലന്‍സ്കി വഴങ്ങാതിരുന്നതാണ് ട്രംപിനെ ചൊടിപ്പിച്ചത്.
നിങ്ങള്‍ ലോകത്തിനെ മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ലോകത്തെ വലിച്ചിഴക്കുകയാണോ എന്നും ട്രംപ് സെലന്‍സ്കിയോട് ചോദിച്ചത് അതുകൊണ്ടാണ്. ഇത് യാഥാര്‍ത്ഥ്യമാണോ അതോ ടെലിവിഷന്‍ ഷോ ആണോ എന്നും ഉള്ള അമ്പരപ്പ് ലോകത്തിന് ഇനിയും മാറിയിട്ടില്ല. നിങ്ങള്‍ അമേരിക്കയോട് നന്ദിയുള്ള ആളായിരിക്കണം, അമേരിക്കയെ ബഹുമാനിക്കണം എന്നൊക്കെ യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാന്‍സ് പറഞ്ഞെങ്കിലും റഷ്യയുമായി സമാധാനത്തിന് തയ്യാറല്ല എന്നാണ് സെലന്‍സ്കി തുറന്നടിച്ചത്.
എത്രയോ ബില്യന്‍ ഡോളറാണ് ഇതുവരെ സോവിയറ്റ് യൂണിയനെ തകര്‍ക്കാന്‍ അമേരിക്ക കഴിഞ്ഞ 30 വര്‍ഷമായി ചെലവഴിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ റഷ്യയുമായി വഴക്കില്ലാത്ത ഒരു അമേരിക്കയെ സൃഷ്ടിക്കാനാണ് ട്രംപിന്റെ താല്‍ക്കാലിക ശ്രമം. കാരണം കടം കൊണ്ട് പൊറുതിമുട്ടിയ അമേരിക്കയെ കടക്കെണിയില്‍ നിന്നും പുറത്തെത്തിക്കാനാണ് ട്രംപ് ശ്രമിക്കുന്നത്.
റഷ്യ ക്ഷീണിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ട്രംപ് യുഎസില്‍ അധികാരത്തില്‍ വരുന്നത്. അധികാരമേറ്റെടുത്ത ഉടനെ ട്രംപ് പ്രഖ്യാപിച്ച് റഷ്യ-ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കും എന്നാണ്. അപ്പോള്‍ എല്ലാവരും കരുതിയത് ട്രംപ് പുടിനെതിരെ നീങ്ങുമെന്നാണ്. എന്നാല്‍ ഇപ്പോള്‍ റഷ്യയ്‌ക്ക് അനുകൂലമായാണ് ട്രംപിന്റെ നീക്കം എന്നാണ് ലോകത്തിന് മനസ്സിലായിരിക്കുകയാണ്. ഉക്രൈനുമായുള്ള യുദ്ധത്തില്‍ തകര്‍ന്ന സ്ഥിതിയിലായ റഷ്യയ്‌ക്ക് ഇത് വലിയ ആവേശം നല്‍കിയിരിക്കുകയാണ്. . 70000 റഷ്യന്‍ പട്ടാളക്കാരാണ് ഈ യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. ഇന്ത്യക്കാരായ ടൂറിസ്റ്റുകളെ വരെ യുദ്ധത്തില്‍ രഷ്യ പങ്കെടുപ്പിച്ചിരുന്നു എന്നത് റഷ്യന്‍ പട്ടാളം ദുര്‍ബലമായി എന്നതിന്റെ തെളിവാണ്.
റഷ്യയുമായുള്ള യുദ്ധം നിര്‍ത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടപ്പോള്‍ സെലന്‍സ്കി അതിനെ എതിര്‍ക്കുകയായിരുന്നു. അപ്പോള്‍ താങ്കള്‍ക്ക് സമാധാനത്തിന് താല്‍പര്യമില്ല അല്ലേ എന്നാണ് ട്രംപ് സെലന്‍സ്കിയോട് ചോദിച്ചത്.
റഷ്യയുമായുള്ള യുദ്ധത്തില്‍ അമേരിക്ക എന്തൊക്കെ പണം സെലന്‍സ്കിക്ക് നല്‍കിയിട്ടുണ്ടോ ആ പണമെല്ലാം തിരിച്ചുകൊടുക്കണം എന്നാണ് ട്രംപ് സെലന്‍സ്കിയോട് ആവശ്യപ്പെടുന്നത്. .അമേരിക്കയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാത്ത യുദ്ധത്തിന് ഇനി അമേരിക്കയുടെ പണം നല്‍കില്ല എന്നതാണ് ട്രംപിന്റെ നിലപാട്. ഏകദേശം 135 മില്യണ്‍ ഡോളര്‍ ആണ് അമേരിക്ക ഉക്രൈന് ഈ യുദ്ധത്തിന് വേണ്ടി നല്‍കിയത്. ഇത്രയും തുക വിദേശത്തെ ഒരു യുദ്ധത്തിന് നല്‍കാന്‍ താല്‍പര്യമില്ലെന്നും ഈ തുക പലിശ സഹിതം തിരിച്ചുനല്‍കണമെന്നുമാണ് ട്രംപിന്റെ നിലപാട്. ഇത് പണമായി നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ തത്തുല്യ തുകയ്‌ക്കുള്ള ഉക്രൈനിലെ ധാതുസമ്പത്ത് നല്‍കാനാണ് ട്രംപ് സെലന്‍സ്കിയോട് ആവശ്യപ്പെട്ടത് എഐ ചിപുകള്‍ നിര്‍മ്മിക്കാനുള്ള ധാതുക്കള്‍ ഉക്രൈന്റെ കയ്യിലുണ്ടെന്നും അത് പകരം നല്‍കാനാണ് ട്രംപ് പറയുന്നത്. പക്ഷെ ഇതും സെലന്‍സ്കി സമ്മതിച്ചില്ല. ഇതോടെ സെലന്‍സ്കിയോടും സംഘത്തോടും വൈറ്റ് ഹൗസില്‍ നിന്നും ഇറങ്ങിപ്പോകാനാണ് ട്രംപ് ആവശ്യപ്പെട്ടത്. എങ്ങിനെയും ഉക്രൈനെ അടിച്ചമര്‍ത്തി റഷ്യയുമായി ഉടനടി വെടിനിര്‍ത്തല്‍ ഉണ്ടാക്കുക എന്നതാണ് ട്രംപിന്റെ ലക്ഷ്യം എന്ന് വ്യക്തം.
ഈ പ്രശ്നത്തില്‍ യൂറോപ്യന്‍ യൂണിയനും ഫ്രാന്‍സും ജര്‍മ്മനിയും യുകെയും നേറ്റോയും സെലന്‍സ്കിയെ പിന്തുണച്ചിരിക്കുകയാണ്. ഇത്രയും യൂറോപ്യന്‍ രാജ്യങ്ങള്‍ ട്രംപിനെതിരെ തിരിഞ്ഞിരിക്കുന്ന അവസ്ഥയില്‍ റഷ്യ-ഉക്രൈന്‍ യുദ്ധം എന്തായിത്തീരും എന്ന ആശങ്ക വര്‍ധിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: