ദില്ലി: മുൻ ജൈഎൻയു വിദ്യാർത്ഥി നേതാവ് ഷഹ്‍ല റാഷിദിനെതിരെയുള്ള രാജ്യദ്രോഹ കേസ് പിൻവലിക്കാൻ അനുമതി നൽകി ദല്‍ഹി കോടതി. കശ്മീരിലെ വീടുകളിൽ അതിക്രമിച്ചുകയറി ഇന്ത്യൻ സൈന്യം കാശ്മീർ സ്വദേശികളെ ഉപദ്രവിക്കുന്നു എന്ന ഷഹ്‍ലയുടെ സമൂഹമാധ്യമത്തിലെ പോസ്റ്റിനെ തുടർന്നാണ് ദില്ലി പൊലീസ് കേസെടുത്തത്. എന്നാല്‍ അതിന് ശേഷം ഷെഹ് ല റഷീദ് തന്റെ അഭിപ്രായങ്ങള്‍ എല്ലാം തിരുത്തിയിരുന്നു.
ജമ്മു കശ്മീരിനുള്ള പ്രത്യേക അവകാശങ്ങള്‍ എടുത്തുകളഞ്ഞ അമിത് ഷായുടെ നടപടികളെ ഷഹ് ല റഷീദ് അഭിനന്ദിച്ചിരുന്നു. മോദി മികച്ച പ്രധാനമന്ത്രിയാണെന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയില്‍ മുസ്ലിങ്ങള്‍ പീഢിപ്പിക്കപ്പെടുന്നില്ലെന്ന് അഭിപ്രായപ്പെട്ട ഷെഹ്ല റഷീദ് ഇന്ത്യയില്‍ വിവിധ രംഗത്ത് വിജയിച്ച മുസ്ലിങ്ങളുടെ കഥ പറയുന്ന ഒരു പുസ്തകം ഈയിടെ എഴുതിയിരുന്നു. റോള്‍ മോഡല്‍സ്: ഇന്‍സ്പയറിംഗ് സ്റ്റോറീസ് ഓഫ് ഇന്ത്യന്‍ മുസ്ലിം അചീവേഴ്സ് (മാതൃകയായവര്‍: വിജയം കൊയ്ത ഇന്ത്യന്‍ മുസ്ലിങ്ങളെക്കുറിച്ചുള്ള പ്രചോദനാത്മക കഥകള്‍) എന്ന പുസ്തകത്തില്‍ വിവിധ രംഗങ്ങളില്‍ വിജയിച്ച മുന്‍ രാഷ്‌ട്രപതി അബ്ദുള്‍ കലാം ഉള്‍പ്പെടെയുള്ള മുസ്ലിങ്ങളുടെ കഥയാണ് പറയുന്നത്. ഈ വിജയിച്ച മുസ്ലിങ്ങളെപ്പോലെ മറ്റു മുസ്ലിങ്ങളും ആയിത്തീരാന്‍ ശ്രമിക്കണമെന്നും ഇന്ത്യയില്‍ മുസ്ലിങ്ങളോട് ഒരു വിവേചനവും ഇല്ലെന്നും പരിശ്രമിക്കുന്ന മുസ്ലിങ്ങള്‍ക്ക് ഏത് ഉയരത്തില്‍ വരെ എത്തിച്ചേരാമെന്നും ആണ് ഷെഹ് ല റഷീദ് ഈ പുസ്തകത്തില്‍ വാദിക്കുന്നത്.
ഇന്ന് മോദിയുടെ ശക്തയായ ആരാധിക കൂടിയാണ് ഷെഹ്ല റഷീദ്. ജെഎന്‍യുവില്‍ ഇടത് വിദ്യാര്‍ത്ഥി നേതാവായിരിക്കെ തന്റെ തലയില്‍ പലരായി കയറ്റിയ വിപ്ലവത്തെറ്റുകള്‍ സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്നും തിരിച്ചറിഞ്ഞിരിക്കുകയാണ് ഈ കശ്മീരുകാരി. മോദി സര്‍ക്കാരിന്റെ നടപടികള്‍ കാരണം കശ്മീരില്‍ സമാധാനം പുലര്‍ന്നിരിക്കുന്നുവെന്നും ഷെഹ്ല റഷീദ് വിശ്വസിക്കുന്നു.
ഷെഹ്ല റഷീദിനെതിരായ രാജ്യദ്രോഹക്കേസ് പിൻവലിക്കാൻ ദല്‍ഹി പൊലീസ് അപേക്ഷ നല്‍കിയിരുന്നു. ഇതേ തുടർന്നാണ് ദല്‍ഹി പട്യാല ഹൗസ് കോടതിയുടെ ഈ നടപടി. പ്രോസിക്യൂട്ട് ചെയ്യാൻ ലെഫ്റ്റനന്‍റ് ഗവർണർ വി.കെ. സക്സേന നൽകിയ അനുമതി പിൻവലിച്ചതോടെയാണ് ദല്‍ഹി പൊലീസ് കേസ് പിൻവലിക്കാൻ കോടതിയെ സമീപിച്ചത്.
പൗരത്വനിയമത്തിന് എതിരെയും ദേശീയ പൗരത്വ രജിസ്ട്രിക്ക് എതിരെയും പണ്ട് ജെഎന്‍യു സമരത്തില്‍ മുന്‍പന്തിയില്‍ നിന്ന ഷെഹ്ല റഷീദ് അതെല്ലാം തെറ്റായിപ്പോയി എന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു. അത് ലോകത്തിന് മുന്‍പില്‍ ഏറ്റുപറയുന്നു. ഇന്ത്യയാകെ സഞ്ചരിച്ച് നേരിട്ടറിഞ്ഞ വെളിപാടുകള്‍ പ്രസംഗിക്കുകയാണ് ഷെഹ്ല റഷീദ് ഇപ്പോള്‍. തന്റെ തെറ്റുകള്‍ തിരുത്തിയത് എന്തുകൊണ്ട് എന്ന് വിശധീകരിച്ചുകൊണ്ട് പുസ്തകങ്ങളും ഇവര്‍ ഒന്നിന് പിറകെ ഒന്നായി പ്രസിദ്ധീകരിക്കുന്നു. താന്‍ 180 ഡിഗ്രി തിരിഞ്ഞുവെന്നും യു ടേണ്‍ എടുത്തുവെന്നും പലരും പരിഹസിക്കുന്നുണ്ട്. പക്ഷെ മാറിയത് താനല്ല, കശ്മീരിലെ സാഹചര്യമാണ്. മോദി സര്‍ക്കാര്‍ കശ്മീരിനെ നല്ല ഒരു ഇടമാക്കി മാറ്റിയിരിക്കുന്നു.”-ഇതാണ് ഷെഹ്ല റഷീദ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: