ആലപ്പുഴ: ജാര്‍ഖണ്ഡില്‍ നിന്ന് ബന്ധുക്കള്‍ അറിയാതെ യുവതിയെ കായംകുളത്തെത്തിച്ച് വിവാഹിതരായി. ചിത്തപ്പൂര്‍ സ്വദേശികളായ മുഹമ്മദ് ഗാലിബും ആശ വര്‍മ്മയുമാണ് കായംകുളത്ത് എത്തി വിവാഹിതരായത്. നാട്ടില്‍ ഇവരുടെ അടുപ്പം വിവാദമായ സാഹചര്യത്തിലാണ് കായംകുളത്തുകാരന്‍ സുഹൃത്തിന്റെ സഹായത്തോടെ മുഹമ്മദ് ഗാലിബ് യുവതിയുമായി ഇവിടെയെത്തിയത്.
ബന്ധുക്കള്‍ കായംകുളത്ത് എത്തിയെങ്കിലും ഇരുവരും പോകാന്‍ തയാറായില്ല. പോലീസുകാരോടൊപ്പമണ് ബന്ധുക്കള്‍ എത്തിയത്. ഇരുവരും പ്രായപൂര്‍ത്തിയായവരാണെന്നും സംരക്ഷണം നല്‍കുമെന്നും കായംകുളം ഡിവൈഎസ്പി വ്യക്തമാക്കി. കഴിഞ്ഞമാസം ആശ വര്‍മയുടെ കുടുംബം മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചു. ഇതറിഞ്ഞ് വിദേശത്ത് നിന്ന് മുഹമ്മദ് ഗാലിബ് നാട്ടിലെത്തുകയായിരുന്നു. എന്നാല്‍ ബന്ധുക്കള്‍ വിവാഹത്തിന് സമ്മതിച്ചില്ല.
ലൗ ജിഹാദ് ആരോപണവും ഉയര്‍ന്നു. പിന്നീട് മുഹമ്മദ് ഗാലിബിനൊപ്പം ജോലി ചെയ്യുന്ന ഗള്‍ഫിലെ കൂട്ടുകാരനായ കായംകുളം സ്വദേശിയാണ് കേരളത്തിലേക്ക് എത്താന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് ഇരുവരും കേരളത്തിലെത്തിയത്. ഇവരുടെ സംരക്ഷണത്തിനായി അഭിഭാഷക മുഖേന ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു. ഫെബ്രുവരി ഒന്‍പതിനാണ് ഇവര്‍ കേരളത്തില്‍ എത്തിയത്. 11ന് ഇരുവരും ഇസ്ലാം മത വിശ്വാസ പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്തു. ആശ വര്‍മയെ മുഹമ്മദ് ഗാലിബ് തട്ടിക്കൊണ്ടു പോയി എന്ന പരാതിയില്‍ ചിത്തപൂര്‍ പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക