കോയമ്പത്തൂര്‍: കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാറിന് എന്ത് പറ്റി എന്ന ചോദ്യമാണ് ഈയിടെ സാധാരണക്കാരുടെ മനസ്സില്‍ ഉയരുന്നത്. ഇദ്ദേഹം രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖാര്‍ഗെയെയും പാടെ വിട്ടോ?
കോണ്‍ഗ്രസ് പാടില്ലെന്ന് പറയുന്ന കാര്യങ്ങളാണ് ഇപ്പോള്‍ ഡി.കെ. ശിവകുമാര്‍ ചെയ്യുന്നത്. മഹാകുംഭമേളയില്‍ മകള്‍ക്കൊപ്പം എത്തി മുങ്ങിക്കുളിക്കുന്നു. മഹാകുംഭമേളയില്‍ എത്തി ഗംഗയില്‍ മുങ്ങിക്കുളിച്ചാല്‍ ദാരിദ്ര്യം മാറുമോ എന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മഹാകുംഭമേളയെ അധിക്ഷേപിച്ചത്. എന്നാല്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും പങ്കെടുക്കാതിരുന്ന മഹാകുംഭമേളയില്‍ ഡി.കെ. ശിവകുമാര്‍ മകള്‍ ഐശ്വര്യശിവകുമാറുമായി എത്തുകയും ഗംഗ-യമുന-സരസ്വതി നദീസംഗമമായ ത്രിവേണിസംഗമത്തില്‍ മുങ്ങിക്കുളിക്കുകയും ചെയ്തു. ശിവകുമാറിന്റെ മകള്‍ മഹാകുംഭമേളയെ വാഴ്‌ത്തിപ്പറയുകയും ചെയ്തു.
ഇപ്പോഴിതാ കോണ്‍ഗ്രസുകാര്‍ ആരും പങ്കെടുക്കാത്ത, കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിയ്‌ക്കും പ്രധാനപിന്തുണനല്‍കുന്ന ഡിഎംകെയുടെ മുഖ്യശത്രുക്കളില്‍ ഒരാളായ സദ്ഗുരു ജഗ്ഗി വാസുദേവിന്റെ നേതൃത്വത്തില്‍ കോയമ്പത്തൂരിലെ ആശ്രമമായ ഇഷ ഫൗണ്ടേഷനില്‍ നടക്കുന്ന പരിപാടിയില്‍ ഡി.കെ. ശിവകുമാര്‍ പങ്കെടുത്തു. അതും 12 മണിക്കൂര്‍ തുടര്‍ച്ചയായി നീളുന്ന മഹാശിവരാത്രി ആഘോഷ പരിപാടിയിലെ പ്രധാന അതിഥിയായ അമിത് ഷായ്‌ക്കൊപ്പമാണ് ശിവകുമാറും ഈ പരിപാടിയില്‍ പങ്കെടുത്തത്.
ഇതോടെ കോണ്‍ഗ്രസിന്റെ കര്‍ണ്ണാടകയിലെ കരുത്തിന്റെ നട്ടെല്ലും ബിജെപിയ്‌ക്കെതിരെ നിര്‍ഭയം വിമര്‍ശനമുയര്‍ത്തുകയും ചെയ്യുന്ന ഈ ലീഡറിന് എന്തുപറ്റി എന്ന ചോദ്യം ഉയരുകയാണ്. ഡി.കെ. ശിവകുമാര്‍ ബിജെപിയിലേക്ക് നീങ്ങുന്നു എന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പരക്കുന്ന അഭ്യൂഹങ്ങളെ കഴിഞ്ഞ ദിവസം ശിവകുമാര്‍ തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്. താന്‍ എല്ലാക്കാലത്തും കോണ്‍ഗ്രസുകാരനായിരിക്കും എന്നാണ് ശിവകുമാര്‍ പറഞ്ഞത്. എങ്കിലും അദ്ദേഹത്തിന്റെ ഈ നിലപാടുകള്‍ സോണിയാഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും കുഴക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: