ന്യൂദല്‍ഹി: ഇന്ത്യ ഗോട്ട് ലേറ്റന്റ് പരിപാടിയിലെ പാനലിസ്റ്റ് രണ്‍വീര്‍ അല്ലാബാദിയയുടെ അശ്ലീല പരാമര്‍ശങ്ങള്‍ വിവാദമായ സാഹചര്യത്തില്‍ ഡിജിറ്റല്‍ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാന്‍ നിലവിലുള്ള നിയമങ്ങളെയും പുതിയ നിയമം ഒരുക്കേണ്ടതിനെയും കുറിച്ച് കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കുന്നു. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലെ അക്രമവും, അശ്ലീലവും അടങ്ങുന്ന ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ക്കിടയിലാണ് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നീക്കം.
ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ അക്രമം നിറഞ്ഞതും അശ്ലീലവുമായ ഉള്ളടക്കങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് ആവിഷ്കാര സ്വാതന്ത്ര്യത്തിനുള്ള ഭരണഘടനാപരമായ അവകാശം ദുരുപയോഗം ചെയ്യുന്നുവെന്ന ആശങ്ക സമൂഹത്തില്‍ വര്‍ധിച്ചുവരുന്നുണ്ടെന്ന് ബിജെപി എംപി നിഷികാന്ത് ദുബെയുടെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി പാനലിന് നല്കിയ മറുപടിയില്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം
പറഞ്ഞു.
നിലവിലെ നിയമങ്ങളില്‍ ചില വ്യവസ്ഥകള്‍ നിലവിലുണ്ടെങ്കിലും ഇത്തരം ദോഷകരമായ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നതിന് കര്‍ശനവും ഫലപ്രദവുമായ നിയമ ചട്ടക്കൂട് വേണമെന്ന ആവശ്യം വര്‍ധിച്ചുവരികയാണ്. നിലവിലുള്ള നിയമങ്ങള്‍ പരിശോധിക്കുകയും പുതിയ നിയമങ്ങളുടെ ആവശ്യകത പരിശോധിച്ചുവരികയുമാണെന്നും മന്ത്രാലയം പാര്‍ലമെന്ററി കമ്മിറ്റിയെ അറിയിച്ചു.
പുതിയ സാങ്കേതികവിദ്യകളും മാധ്യമ പ്ലാറ്റ്ഫോമുകളും രംഗപ്രവേശം ചെയ്ത പശ്ചാത്തലത്തില്‍ വിവാദപരമായ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നതിന് നിലവിലുള്ള നിയമങ്ങളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തുന്നതിനെ കുറിച്ച് പാര്‍ലമെന്ററി പാനലും വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയവും ചര്‍ച്ച നടത്തിയിരുന്നു. വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി സഞ്ജയ് ജാജു പങ്കെടുത്ത യോഗത്തില്‍ അല്ലാബാദിയയുമായി ബന്ധപ്പെട്ട വിവാദവും ചര്‍ച്ചയായി.
പരമ്പരാഗതമായ അച്ചടി, ഇലക്ട്രോണിക് ഉള്ളടക്കങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒടിടി ഉള്‍പ്പെടെയുള്ള നവമാധ്യമ സേവനങ്ങളേയും യുട്യൂബിനെയും നിയന്ത്രിക്കാന്‍ പ്രത്യേകം നിയമ ചട്ടക്കൂട് നിലവിലില്ല. ഉള്ളടക്കങ്ങള്‍ സെന്‍സര്‍ ചെയ്യാനുള്ള പുതിയ വ്യവസ്ഥകള്‍ അവതരിപ്പിക്കുന്നതിനൊപ്പം നിലവിലെ നിയമങ്ങള്‍ ഭേദഗതി ചെയ്യാനും പുതിയ നിയമങ്ങള്‍ അവതരിപ്പിക്കാനുമുള്ള ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. 2021ലെ ഐടി നിയമം അനുസരിച്ചുള്ള ധാര്‍മിക ചട്ടങ്ങള്‍ പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ നിര്‍ദേശമിറക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: