India

മോദിയെ അട്ടിമറിക്കാന്‍ 21 മില്യൺ ഡോളർ ; ഇടത് – ജിഹാദി മാദ്ധ്യമങ്ങളെ പറ്റി അന്വേഷണം ആരംഭിച്ച് എൻഫോഴ്‌സ്‌മെന്റ്

Published by

ന്യൂഡൽഹി : ഇന്ത്യൻ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെ അട്ടിമറിക്കാന്‍ 21 മില്യൺ ഡോളർ ഫണ്ട് സ്വീകരിക്കുന്നതിന് ഇടനിലക്കാരായി പ്രവർത്തിച്ച ഇന്ത്യൻ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഇന്ത്യയിലെ വോട്ടർമാരെ സ്വാധീനിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിൽ ഫണ്ട് സ്വീകരിച്ചതെന്നണ് സൂചന . അതുകൊണ്ട് ഇന്ത്യയിലെ പല ഇടത് – ജിഹാദി മാദ്ധ്യമങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടാകുമെന്നും അവർക്കെതിരെയും അന്വേഷണം നടക്കുമെന്നുമാണ് റിപ്പോർട്ട്.

എൻ‌ജി‌ഒകൾ, സാമൂഹിക പ്രവർത്തകർ, മാധ്യമ സ്ഥാപനങ്ങൾ, ബിസിനസ്സ് സ്ഥാപനങ്ങൾ എന്നിവ ഇതിന്റെ ഭാഗമായിട്ടുണ്ടാകാമെന്നാണ് സംശയം . മാത്രമല്ല മുൻപ് ഇന്ത്യയിൽ നടന്ന സിഎ എ കലാപത്തിൽ അടക്കം വിദേശ ഫണ്ട് വന്നിരുന്നതായി അന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. അതും ബോധപൂർവ്വം മോദി സർക്കാരിനെ അട്ടിമറിക്കാൻ നടത്തിയതാണെന്ന സൂചനയുമുണ്ട്. ഒപ്പം കോൺഗ്രസ് അനുകൂല, മാദ്ധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് ഫണ്ട് ബംഗ്ലാദേശിലേയ്‌ക്കാണ് പോയതെന്നാണ്. ഇന്ത്യയിലെ ചില മാദ്ധ്യമങ്ങൾ ശ്രദ്ധ തിരിച്ചു വിടാൻ ശ്രമിക്കുന്നതായി കണ്ടതോടെയാണ് ആഭ്യന്തര മന്ത്രി അമിത് ഷായും, വിദേശകാര്യ മന്ത്രാലയവും അന്വേഷണത്തിനു നിർദേശം നൽകിയത്.

“പ്രസക്തമായ വകുപ്പുകളും ഏജൻസികളും ഈ വിഷയം പരിശോധിക്കുന്നുണ്ട്,” വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പത്രസമ്മേളനത്തിൽ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.

ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുക എന്ന ഉദ്ദേശ്യത്തോടെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് (യു‌എസ്‌എ‌ഐ‌ഡി) ഫണ്ട് വിതരണം ചെയ്തതായി യുഎസ് ഭരണകൂടം തന്നെ സമ്മതിച്ചതിനെ തുടർന്നാണ് ഈ നീക്കം. ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയകളിൽ വിദേശ ഇടപെടലുകൾ നടക്കുന്നുണ്ടെന്ന ആശങ്ക ഈ വിവാദത്തിന് കാരണമായിട്ടുണ്ട്.

ഒമിദ്യാർ നെറ്റ്‌വർക്കിനെയും ജോർജ്ജ് സോറോസിന്റെ ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷനെയും പറ്റിയും അന്വേഷണം ഉണ്ടാകും. രാഹുലും സംശയത്തിന്റെ നിഴലിലാണ് . 2024 സെപ്റ്റംബറിൽ യുഎസിൽ പോയ രാഹുൽ ഇന്ത്യ വിരുദ്ധ നയങ്ങൾക്ക് പേരുകേട്ട യുഎസ് കോൺഗ്രസ് എം പി ഇൽഹാൻ ഒമറുമായി കൂടിക്കാഴ്‌ച്ച നടത്തിയതും അന്വേഷണത്തിനു വിധേയമാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by