കൽപ്പറ്റ: വയനാട് ചൂരൽമലയിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ദുരന്ത ബാധിതർ. സൂചനാ സമരമാണിതെന്നും ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും പ്രതിഷേധക്കാർ പറഞ്ഞു.
കുത്തിയിരുപ്പ് സമരം നടത്തുമെന്നും അവർ വ്യക്തമാക്കി. ശ്രുതിക്ക് മാത്രമേ ജോലി നൽകിയുള്ളൂ. ഇനിയും പതിനാല് പേർക്ക് ജോലി നൽകാനുണ്ടെന്നും അതടക്കം സർക്കാർ നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കണമെന്നുമാണ് സമരക്കാരുടെ ആവശ്യം.
മുണ്ടക്കൈ–ചൂരൽമല പുനരധിവാസം വൈകുന്നതിനെതിരെ നടത്തിയ സമരം പോലീസ് തടഞ്ഞതോടെ സ്ഥലത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നു. ദുരന്തബാധിത പ്രദേശത്ത് കുടിൽകെട്ടിയുള്ള പ്രതിഷേധമാണ് തടഞ്ഞത്. പ്രതിഷേധക്കാരും പോലീസും തമ്മിൽ പ്രദേശത്ത് ഉന്തും തള്ളുമുണ്ടായി.
ഉരുളെടുത്ത തങ്ങളുടെ ഭൂമിയിൽ തന്നെ പ്രതിഷേധിക്കുമെന്ന് പ്രതിഷേധിക്കാർ വ്യക്തമാക്കിയിരുന്നു. ബെയ്‌ലി പാലം കടക്കാൻ അനുവദിക്കില്ലെന്നായിരുന്നു പോലീസ് നിലപാട്. ഇതിനെ തുടർന്നാണ് പ്രതിഷേധക്കാരും പോലീസും തമ്മിൽ ഇവിടെ ഉന്തുംതള്ളും ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: