പെരുമ്പാവൂർ : ഏഴ് ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. അസാം നൗഗാവ് ജൂരിയ സ്വദേശി മുഷറഫ് ഹുസൈൻ (33)നെയാണ് പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും കുറുപ്പുംപടി പോലീസും ചേർന്ന് പിടികൂടിയത്.
കുറുപ്പുംപടി നങ്ങേലിപ്പടിയിലുള്ള ടിംബർ ലാൻഡ് കമ്പനിയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കമ്പനിയിലെ ജോലിക്കാരനും ലേബർ സപ്ലൈ ചെയ്യുന്ന കോൺട്രാക്ടറും ആണ് പ്രതി. ഇതിന്റെ മറവിലാണ് ഇയാൾ വില്പന നടത്തിവന്നിരുന്നത്.
ഒരു ബോട്ടിൽ നിന്ന് 700 രൂപ മുതൽ ആയിരം രൂപ വരെ നിരക്കിലാണ് കച്ചവടം. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് കുറച്ചുനാളുകളായി ഇയാൾ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. രണ്ടുവർഷമായ കമ്പനിയിൽ ജോലി ചെയ്തു വരികയാണ്.
ആസാമിൽ നിന്ന് ട്രെയിൻ മാർഗ്ഗം എത്തിക്കുന്ന ഹെറോയിൻ ഇതര സംസ്ഥാന തൊഴിലാളികൾക്ക് വില്പന നടത്തിവരികയായിരുന്നു. ഇയാളുടെ പക്കൽ നിന്ന് ഹെറോയിൻ വില്പന നടത്താനുള്ള ബോട്ടിലുകളും മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുത്തു.
ഇൻസ്പെക്ടർ വി.എം കേഴ്‌സൺ, എസ്.ഐമാരായ എൽദോപോൾ, ശ്രീകുമാർ, എ.എസ്.ഐ പി.എ അബ്ദുൽ മനാഫ്, സീനിയർ സി പി ഒ മാരായ ടി.എ അഫ്സൽ, ബെന്നി ഐസക് , അഭിലാഷ്, അനിൽ കുമാർ, അൻസി കാസിം എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക