കൊച്ചി: ബസുകളിലെ ഫാന്‍സി ലൈറ്റുകള്‍ അടക്കമുള്ള നിയമ ലംഘനം സംബന്ധിച്ച് ഹൈക്കോടതി സ്വമേധയാ എടുത്ത കേസില്‍ കെഎസ്ആര്‍ടിസിയെ വെട്ടിലാക്കി രണ്ട് ഡ്രൈവര്‍മാര്‍. മൂന്നാറിലെ വിനോദസഞ്ചാരികള്‍ക്കായി റോയല്‍ വ്യൂ ഡബിള്‍ ഡെക്കര്‍ ബസ് നിയമം ലംഘിക്കുന്നില്ലെന്ന് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിനു പിന്നാലെ ഫാന്‍സി ലൈറ്റുകള്‍ തെളിയിച്ച് ബസ് ഓടിക്കുകയായിരുന്നു ഈ ഡ്രൈവര്‍മാര്‍. ഇതോടെ ഇവര്‍ക്കെതിരെ കെഎസ്ആര്‍ടിസിക്ക് നടപടി എടുക്കേണ്ടി വന്നു. ബസുകളില്‍ അനധികൃതമായി ലൈറ്റുകള്‍ ഉള്‍പ്പെടെ ഘടിപ്പിച്ചും രൂപമാറ്റം വരുത്തിയും സര്‍വീസ് നടത്തുന്നതിന്‌റെ പേരില്‍ ഹൈക്കോടതി സ്വമേധയാ ആണ് കേസ് എടുത്തത്. കോടതിയുടെ നിര്‍ദേശാനുസരണം ഫാന്‍സി എല്‍ഇഡി ലൈറ്റുകളുടെയെല്ലാം കണക്ഷന്‍ വിച്ഛേദിച്ചുവെന്ന് കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചിരുന്നു. ഇതിനിടെയാണ് കഴിഞ്ഞദിവസം രാത്രി ഫാന്‍സി ലൈറ്റുകള്‍ തെളിയിച്ച് ബസ് ഓടിച്ചത്. ഇതേ തുടര്‍ന്നാണ് രണ്ട് ഡ്രൈവര്‍മാരെ സസ്‌പെന്‍ഡ് ചെയ്തത്.
അതിനിടെ കേവലം 10 ദിവസം മുമ്പ് മൂന്നാറില്‍ സര്‍വീസ് ആരംഭിച്ച റോയല്‍ വ്യൂ ഡബിള്‍ ഡെക്കര്‍ ബസിനു മുകളിലെ ഗ്ലാസ് തകര്‍ന്നു. ബസ് വര്‍ക്ക് ഷോപ്പിലേക്ക് കയറ്റിയിടാന്‍ ശ്രമിക്കുമ്പോള്‍ മുകളിലെ ഷീറ്റില്‍ തട്ടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: