കോഴിക്കോട്: എയ്ഡഡ് സ്‌കൂള്‍ അധ്യാപിക ജീവനൊടുക്കിയ നിലയില്‍.കോഴിക്കോട് കട്ടിപ്പാറ സ്വദേശിനി അലീന ബെന്നിയെ ബുധനാഴ്ച ഉച്ചയ്‌ക്ക് ശേഷം മൂന്ന് മണിയോടെ വീടിനുള്ളിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കോടഞ്ചേരി സെന്റ് ജോസഫ് എല്‍ പി സ്‌കൂള്‍ അധ്യാപികയാണ്.ആറ് വര്‍ഷമായി ശമ്പളം ലഭിക്കാത്തതിലുള്ള മാനസികവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് അലീനയുടെ കുടുംബം ആരോപിച്ചു.
താമരശേരി രൂപത കോര്‍പ്പറേറ്റ് മാനേജുമെന്റിന് കീഴിലെ കട്ടിപ്പാറ ഹോളി ഫാമിലി എല്‍ പി സ്‌കൂളില്‍ അഞ്ച് വര്‍ഷം ജോലി ചെയ്ത അലീന കഴിഞ്ഞ ഒരു വര്‍ഷമായി കോടഞ്ചേരി സെന്റ് ജോസഫ് എല്‍പി സ്‌കൂളിലാണ് ജോലി ചെയ്യുന്നത്. ജോലി ലഭിക്കാന്‍ ആറുവര്‍ഷം മുന്‍പ് 13 ലക്ഷം രൂപ താമരശേരി രൂപത കോര്‍പ്പറേറ്റ് മാനേജ്‌മെന്റിന് നല്‍കിയതായി കുടുംബം പറയുന്നു.
അവസാന ഒരു വര്‍ഷം വീട്ടില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള സ്‌കൂളിലാണ് അലീന ജോലി ചെയ്തത്. സ്‌കൂള്‍ മാറ്റ സമയത്ത് ശമ്പളം വേണ്ടെന്ന് മാനേജ്‌മെന്റ് എഴുതി വാങ്ങിയെന്നും ആരോപണമുണ്ട്. സ്‌കൂളിലെ അധ്യാപകര്‍ തങ്ങളുടെ വേതനത്തില്‍ നിന്ന് പിരിച്ചെടുത്ത പണമാണ് അലീനയ്‌ക്ക് വണ്ടിക്കൂലിയായി നല്‍കിയിരുന്നതെന്നും വിവരമുണ്ട്.
ലീവ് വേക്കന്‍സിയിലാണ് കട്ടിപ്പാറ സ്‌കൂളില്‍ അലീന ജോലിക്ക് കയറിയത്. ഇവിടെ നിയമനത്തിന് സാധ്യതയില്ലായിരുന്നു.എന്നാല്‍ മാനേജ്‌മെന്റ്, സ്ഥിര നിയമനത്തിന് സാധ്യതയുണ്ടെന്ന് വാഗ്ദാനം നല്‍കിയാണ് ഇവര്‍ക്ക് ജോലി നല്‍കിയത്.
എന്നാല്‍ അവധിയിലായിരുന്ന അധ്യാപിക തിരികെ എത്തിയതോടെ അലീനയെ വീടിന് അടുത്തുള്ള സ്‌കൂളില്‍ നിന്ന് കോടഞ്ചേരിയിലേക്ക് മാറ്റി. ഇവിടെയും സ്ഥിര നിയമനം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നതായാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: