Kerala

കാര്‍ തടഞ്ഞു നിര്‍ത്തി യുവാവിനെ ക്വട്ടേഷന്‍ സംഘം മര്‍ദ്ദിച്ചു; നാട്ടുകാരുടെ ഇടപെടലില്‍ സംഘം പിടിയിലായി, അക്രമത്തിന് പിന്നില്‍ സാമ്പത്തിക ഇടപാട്

ക്വട്ടേഷന്‍ സംഘം എത്തിയ വാഹനത്തിന്റെ താക്കോല്‍ നാട്ടുകാര്‍ ഊരി മാറ്റിയതോടെ സംഘം കുടുങ്ങി

Published by

കോഴിക്കോട്:സാമ്പത്തിക ഇടപാടിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് യുവാവിനെ നടുറോഡില്‍ കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ച ക്വട്ടേഷന്‍ സംഘത്തെ നാട്ടുകാര്‍ തടഞ്ഞുവച്ച് പൊലീസില്‍ ഏല്‍പ്പിച്ചു. കോഴിക്കോട് നന്‍മണ്ടയില്‍ നല്ലളം സ്വദേശി മുഹമ്മദ് സുഹൈറി (34) നെയാണ് ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്.

അക്രമിസംഘത്തിലെ ആറുപേരെയും ബാലുശേരി പൊലീസ് അറസ്റ്റ് ചെയ്തു.ആരാമ്പ്രം എടത്തില്‍ നിയാസ് (43), വഴിക്കടവ് നിസാം (30), പടനിലം കള്ളികൂടത്തില്‍ റഫീഖ് (42), വഴിക്കടവ് ഷംനാദ് (30), വഴിക്കടവ് തൈക്കാട്ടില്‍ മുഹമ്മദ് അഷ്‌റഫ് (30), പാതിരിപ്പാടം ചപ്പങ്ങല്‍ മുര്‍ഷിദ് (30) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ രാത്രി 10.30 ഓടെയാണ് സംഭവം.നന്മണ്ടഎഴുകുളം റോഡില്‍ സുഹൈറും സുഹൃത്തും സഞ്ചരിച്ച സ്വിഫ്റ്റ് കാറിനെ രണ്ടു കാറുകളിലായെത്തിയ ക്വട്ടേഷന്‍ സംഘം തടഞ്ഞിട്ടു. പുറത്തിറങ്ങിയ ഇവര്‍ മരക്കഷ്ണം ഉപയോഗിച്ച് സുഹൈറിന്റെ കാറിന്റെ ചില്ലുകള്‍ തകര്‍ക്കുകയും വലിച്ച് പുറത്തേക്കിടുകയും ചെയ്തു. സുഹൈറിനെ ക്രൂരമായി മര്‍ദ്ദിച്ചു. തടയാന്‍ ശ്രമിച്ച ഒപ്പമുണ്ടായിരുന്ന സുഹൃത്ത് റാഷിദിനും മര്‍ദ്ദനമേറ്റു.

സമീപത്തെ കല്യാണ വീട്ടില്‍ നിന്നും ഈ വഴിയെത്തിയ ഏതാനും പേരാണ് ആക്രമണം കണ്ടത്. ക്വട്ടേഷന്‍ സംഘം എത്തിയ വാഹനത്തിന്റെ താക്കോല്‍ നാട്ടുകാര്‍ ഊരി മാറ്റിയതോടെ സംഘം കുടുങ്ങി. അഞ്ച് പേര്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടെങ്കിലും ഒരാളെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. ഇയാളെ ബാലുശേരി പൊലീസിന് കൈമാറുകയായിരുന്നു.

പൊലീസ് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സംഘം കൊടുവള്ളിയിലുണ്ടെന്ന് മനസിലായി.തുടര്‍ന്ന് കൊടുവള്ളിയിലെ ഒരു ലോഡ്ജില്‍ നിന്നും പുലര്‍ച്ചെയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ദുബായില്‍ ജോലി ചെയ്യുന്ന സുഹൈര്‍ അവിടെ നിലമ്പൂര്‍ സ്വദേശിയുമായി നടത്തിയ സാമ്പത്തിക ഇടപാടാണ് അക്രമണത്തില്‍ കലാശിച്ചതെന്നാണ് വിവരം. ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയത് ഇയാളാണെന്നാണ് പൊലീസ് പറയുന്നത്. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by