Kerala

എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ രാജി വച്ചു

ഇടത് മുന്നണിയില്‍ ഉറച്ചു നില്‍ക്കുമെന്നും സര്‍ക്കാറിന് പൂര്‍ണ പിന്തുണയെന്നും കാണിച്ച് പിസി ചാക്കോ മുഖ്യമന്ത്രിക്ക് കത്തും എഴുതി

Published by

തിരുവനന്തപുരം: എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ രാജി വെച്ചു.പാര്‍ട്ടി പിളരുമെന്ന സാഹചര്യത്തിലാണ് രാജി.

നേരത്തേ സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോയെ മാറ്റാനായി മന്ത്രി എ.കെ.ശശീന്ദ്രന്‍ വിഭാഗം രംഗത്തെത്തിയിരുന്നു. ഈ നീക്കത്തില്‍ തോമസ് കെ.തോമസ് എംഎല്‍എയും ശശീന്ദ്രനൊപ്പം ചേര്‍ന്നു. പി.സി.ചാക്കോയെ അംഗീകരിച്ച് മുന്നോട്ട് പോകാനാവില്ലെന്നായിരുന്നു എ.കെ.ശശീന്ദ്രന്‍ പക്ഷത്തിന്റെ നിലപാട്.പാര്‍ട്ടി ജനറല്‍ ബോഡി വിളിക്കണമെന്ന് പി.സി.ചാക്കോയോട് ആവശ്യപ്പെടുകയും ചെയ്തു.

തുടര്‍ന്ന് എന്‍സിപി മന്ത്രിയെ മാറ്റണമെന്ന ആവശ്യത്തില്‍ നിന്ന് പി സി ചാക്കോ പിന്മാറി.ചാക്കോ അനുകൂലി നേതാക്കള്‍ മന്ത്രി എ.കെ ശശീന്ദ്രനെ ഇക്കാര്യം അറിയിക്കുകയായിരുന്നു.

ഇടത് മുന്നണിയില്‍ ഉറച്ചു നില്‍ക്കുമെന്നും സര്‍ക്കാറിന് പൂര്‍ണ പിന്തുണയെന്നും കാണിച്ച് പിസി ചാക്കോ മുഖ്യമന്ത്രിക്ക് കത്തും എഴുതി. പി.എം.സുരേഷ് ബാബു, ലതിക സുഭാഷ്, കെ.ആര്‍.രാജന്‍ എന്നിവരാണ് മന്ത്രിയെ കണ്ടത്.

ഏകദേശം നാല് മാസത്തോളമായി എന്‍സിപിയില്‍ മന്ത്രിമാറ്റ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഇത് അംഗീകരിച്ചിരുന്നില്ല. ഈ ഘട്ടത്തില്‍ എല്‍ഡിഎഫ് വിട്ടാലോ എന്ന് പിസി ചാക്കോ വിഭാഗം ആലോചിച്ചിരുന്നു.

ഈ അവസരം മുതലാക്കിയാണ് എ കെ ശശീന്ദ്രന്‍ വിഭാഗം നിര്‍ണായക നീക്കത്തിന് തുനിഞ്ഞത്. തങ്ങളാണ് ഔദ്യോഗിക എന്‍സിപി എന്ന് അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതൃത്വത്തിന് കത്ത് നല്‍കാനും തീരുമാനിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by