തിരുവനന്തപുരം : പാതിവില തട്ടിപ്പ് കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറി.പൊലീസ് മേധാവിയുടെ ഉത്തരവിറങ്ങിയതിനെ തുടര്‍ന്ന് ക്രൈം ബ്രാഞ്ച് മേധാവിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു.
ക്രൈം ബ്രാഞ്ച് എറണാകുളം യൂണിറ്റ് എസ്.പി സോജന്‍ ആണ് അന്വേഷണ ഉദ്യോഗസ്ഥന്‍. ക്രൈം ബ്രാഞ്ച് എഡിജിപി മേല്‍നോട്ടം വഹിക്കും.
ഡിവൈഎസ്പിമാരും സി.ഐമാരും ഉള്‍പ്പടെ 81 അംഗ സംഘമാണ് അന്വേഷണം നടത്തുക.ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിലെയും സൈബര്‍ വിഭാഗത്തിലെയും ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ട്. അന്വേഷണത്തിന് ലോക്കല്‍ പൊലീസിന്റെ സഹായം ആവശ്യമെങ്കില്‍ സ്വീകരിക്കും.
അഞ്ചു ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്ത 34 കേസുകള്‍ ആയിരിക്കും ആദ്യം ക്രൈം ബ്രാഞ്ച് അന്വേഷിക്കുക.ഈ കേസുകളില്‍ മാത്രം 37 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍.
എറണാകുളം 11, ഇടുക്കി 11, ആലപുഴ 8, കോട്ടയം 3, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് ജില്ലകളിലെ കേസുകള്‍. അനന്തു കൃഷ്ണന്‍, കെ.എന്‍ ആനന്ദകുമാര്‍ തുടങ്ങിയവരെ ചോദ്യം ചെയ്യാനായിരിക്കും പ്രത്യേക അന്വേഷണ സംഘം ആദ്യം ചെയ്യുക. അന്വേഷണം ആരംഭിച്ച ശേഷം ലോക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത മറ്റു കേസുകള്‍ കൂടി ക്രൈം സംഘത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തും.
സംസ്ഥാനം മുന്‍പ് കണ്ടിട്ടില്ലാത്ത വ്യാപ്തിയുള്ള തട്ടിപ്പ് എന്നത് കണക്കിലെടുത്താണ് അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക