കോഴിക്കോട്:കാര്‍ യാത്രികരായ ദമ്പതികളെ ആക്രമിച്ച് പണം തട്ടിയെടുത്ത കേസില്‍ ആറ് പേര്‍ അറസ്റ്റിലായി കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി റാഫി മന്‍സിലില്‍ ഐന്‍ മുഹമ്മദ് ഷാഹിന്‍(19), നടക്കാവ് സ്വദേശി ചെറുവോട്ട് ഉദിത്ത്(18), കക്കോടി സ്വദേശി റദിന്‍(19), കക്കോടി കൂടത്തുംപൊയില്‍ സ്വദേശി നിഹാല്‍(20), കക്കോടി സ്വദേശി പൊയില്‍ത്താഴത്ത് അഭിനവ്(23), ചേളന്നൂര്‍ ചെറുവോട്ട് വയല്‍ വൈഷ്ണവ്(23) എന്നിവരെയാണ് ചേവായൂര്‍ പൊലീസ് പിടികൂടിയത്.
വ്യാഴാഴ്ച വൈകിട്ടാണ് ഇവര്‍ ദമ്പതികളെ ആക്രമിച്ചത്. മാളിക്കടവ് ബൈപ്പാസ് റോഡില്‍ കാര്‍ നിര്‍ത്തി സംസാരിക്കുകയായിരുന്ന ദമ്പതികളെ ബൈക്കില്‍ എത്തിയ പ്രതികള്‍ ആക്രമിച്ചു. കല്ല് കൊണ്ട് കാറിന്റെ ചില്ല് തകര്‍ക്കാന്‍ ശ്രമിക്കവെ വണ്ടി മുന്നോട്ടെടുക്കാന്‍ ശ്രമിച്ച പരാതിക്കാരനെ താക്കോല്‍ കൊണ്ട് കഴുത്തിന് കുത്തിയ സംഘം ഇയാളുടെ ഭാര്യ ധരിച്ചിരുന്ന വസ്ത്രത്തിന്റെ കോളറില്‍ പിടിച്ചു. എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തി 2000 രൂപ ഓണ്‍ലൈനായി അയപ്പിച്ചു. ഫോണ്‍ പിടിച്ചുവാങ്ങി നിലത്തെറിഞ്ഞ് തകര്‍ത്ത ശേഷം ഇവര്‍ കടന്നുകളഞ്ഞു.
ദമ്പതികള്‍ ചേവായൂര്‍ പൊലീസില്‍ പരാതി നല്‍കിയത് പ്രകാരം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് ബൈക്കുകളുടെ നമ്പര്‍ മനസിലാക്കി. ഗൂഗിള്‍ പേ വഴി പണം അയച്ച മൊബൈല്‍ നമ്പറും കണ്ടെത്തിയാണ് പ്രതികളെ കുടുക്കിയത് ഒരാളെ കക്കോടിയില്‍ നിന്നും മറ്റുള്ളവരെ വെള്ളിമാട്കുന്ന് നിന്നുമാണ് അറസ്റ്റ് ചെയ്തത്. അഭിനവ്, നിഹാല്‍ എന്നിവരുടെ പേരില്‍ കസബ, നടക്കാവ്, എലത്തൂര്‍ സ്‌റ്റേഷനുകളില്‍ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: