India

മിണ്ടുന്നിടത്തെല്ലാം രാജ്യത്തെ വിമർശിക്കുന്നത് പതിവ് പ്രവണത : ഇന്ത്യാ വിരുദ്ധ പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ എഫ്‌ഐആർ

ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം രാജ്യത്തിനെതിരെ കലാപത്തിന് പ്രേരിപ്പിച്ചുവെന്നും എഫ്‌ഐആറിൽ പറയുന്നു. പ്രസ്താവന നടത്തി തന്റെ സംസാര സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തതിനും എഫ്‌ഐആറിൽ ഗാന്ധിക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്

Published by

ഭുവനേശ്വർ : ഒഡീഷയിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കെതിരെ ഇന്ത്യാ വിരുദ്ധ പരാമർശം നടത്തിയതിന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഹിന്ദു സംഘടനകളുടെയും ബിജെപിയുടെയും പരാതിയിൽ ജാർസുഗുഡ ടൗൺ പോലീസ് സ്റ്റേഷനിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. കേസിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.

രാം ഹരി പൂജാരി എന്ന വ്യക്തി സമർപ്പിച്ച പരാതിയിൽ ഗാന്ധിയുടെ പരാമർശങ്ങൾ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും ഭീഷണിയാണെന്ന് പറയുന്നു. ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം രാജ്യത്തിനെതിരെ കലാപത്തിന് പ്രേരിപ്പിച്ചുവെന്നും പറയുന്നു. പ്രസ്താവന നടത്തി തന്റെ സംസാര സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തതിനും എഫ്‌ഐആറിൽ ഗാന്ധിക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.

2025 ജനുവരി 15 ന് ദൽഹിയിലെ കോട്‌ല റോഡിൽ പുതിയ കോൺഗ്രസ് ആസ്ഥാനത്തിന്റെ ഉദ്ഘാടന വേളയിലാണ് രാഹുൽ ഗാന്ധി വിവാദ പ്രസ്താവന നടത്തിയത്. “ആർ‌എസ്‌എസ് പ്രത്യയശാസ്ത്രം പോലെ, ഞങ്ങളുടെ പ്രത്യയശാസ്ത്രത്തിനും ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുണ്ട്, ആയിരക്കണക്കിന് വർഷങ്ങളായി അത് ആർ‌എസ്‌എസ് പ്രത്യയശാസ്ത്രത്തിനെതിരെ പോരാടുകയാണ്. ബിജെപിയും ആർഎസ്എസും നമ്മുടെ രാജ്യത്തെ ഓരോ സ്ഥാപനവും പിടിച്ചെടുത്തു. നമ്മൾ ഇപ്പോൾ പോരാടുന്നത് ബിജെപിയുമായും ആർഎസ്എസുമായും ഇന്ത്യൻ ഭരണകൂടവുമായുമാണ്, ” -ഗാന്ധി പറഞ്ഞു.

ഗാന്ധിക്കെതിരായ പരാതി ലഭിച്ചപ്പോൾ തന്നെ എഫ്‌ഐആർ ഫയൽ ചെയ്യാൻ സാംബൽപൂർ റേഞ്ച് ഐജി ഹിമാൻഷു ലാൽ ഉത്തരവിട്ടു. പരാതിയിൽ പ്രഥമദൃഷ്ട്യാ അന്വേഷണത്തിൽ പോലീസ് ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തി. ഇക്കാര്യത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടിട്ടുണ്ട്. ഈ വിഷയത്തിൽ ബിഎൻഎസിന്റെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

വിശദമായി അന്വേഷിക്കുകയാണ്. നിയമങ്ങൾ അനുസരിച്ച്, ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയയ്‌ക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നും ഐജി കൂട്ടിച്ചേർത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക