Marukara

‘ദൈവ വിശ്വാസിയല്ല’ എന്നു പറഞ്ഞതിനു തൊട്ടു പിന്നാലെ ശ്രീനിവാസന്റെ പ്രാര്‍ത്ഥന

Published by

കൊച്ചി: താന്‍ ദൈവ വിശ്വാസിയൊന്നുമല്ലന്ന് സംവിധായകന്‍ ശ്രീനിവാസന്‍. സനാതനധര്‍മ്മ പ്രചരണത്തിനായി അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ രജതജൂബിലി ആഘോഷങ്ങളുടെ മുന്നോടിയായി അങ്കമാലി അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന കേരള കോണ്‍ക്ലേവില്‍ ചലച്ചിത്രപുരസക്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊട്ടുപിന്നാലെ എല്ലാവര്‍ഷവും എനിക്കുതന്നെ അവാര്‍ഡു നല്‍കാന്‍ സംഘടനയക്ക് ശക്തിയുണ്ടാകട്ടേ എന്ന് പ്രാര്‍ത്ഥിക്കുന്നതായും ശ്രീനിവാസന്‍ പറഞ്ഞപ്പോള്‍ ചിരി പടര്‍ന്നു. കാര്യം മനസ്സിലായ നടന്‍ ഉടന്‍ വിശദീകരിച്ചു. ‘പ്രാര്‍ത്ഥന ഈശ്വരനോടല്ല, നിയോഗത്തോട് ആണ്.’

‘ഞാന്‍ കഥയും തിരക്കഥയും എഴുതിയ കഥപറയുമ്പോള്‍ എന്ന സിനിമയില്‍ ഞാന്‍ ബാര്‍ബര്‍ ബാലനായും മമ്മൂട്ടി സൂപ്പര്‍സ്റ്റാര്‍ അശോക കുമാറായി അഭിനയിച്ച ആ സിനിമയുടെ അവസാനഭാഗത്ത് മമ്മൂട്ടിയുടെ പ്രസംഗം ഏറെപ്പേരെ കരയിച്ചു. ആ സിനിമ നല്ലപോലെ ഓടന്‍ ആ പ്രസംഗം കാരണമായി. പ്രസംഗത്തില്‍ മമ്മൂട്ടി പറയുന്നുണ്ട് ലോകത്തെവിടെയായിലും ഇന്ന് ഞാന്‍ ഇവിടെ വരണമെന്നത് നിയോഗമാണ്. ്അതുപോലെയാണ്, ഇന്ന് ഇവിടെ എത്തി ഈ അവാര്‍ഡ് വാങ്ങണം എന്നത് നിയോഗമാണ്. ഏതാനും മാസം മുന്‍പ് അടുത്തുള്ള അപ്പോളാ ആശുപത്രിയില്‍ ഞാന്‍ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജ്ജറിയായി കഴിഞ്ഞിരുന്നു. റഷ്യയില്‍ നിന്നു പഠിച്ച ഡോ. മധുശങ്കര്‍ റോയി ആണ് ശസ്ത്രക്രിയ നടത്തിയത്. അന്ന് ലക്ഷങ്ങള്‍ ചെലവായി. അതിലൊരു വിഹിതം ഇവിടെനിന്നുതന്നെ കിട്ടണം എന്നത് ഒരു നിയോഗമാണ്. ഇത് തടഞ്ഞുി നിര്‍ത്താനാവില്ല. നിങ്ങള്‍ അടുത്ത വര്‍ഷവും എനിക്ക് അവാര്‍ഡ് നല്‍കണം. എല്ലാ വര്‍ഷവും നല്‍കണം. അതിന് ഈ സംഘടനയക്ക് ശക്തിയുണ്ടാകട്ടേ എന്ന് പ്രാര്‍ത്ഥിക്കുന്നു. ദൈവത്തോടല്ല, നിയോഗത്തോട്’ ശ്രീനിവാസന്‍ പറഞ്ഞു
ദൈവത്തെക്കുറിച്ച് തത്വചിന്തകന്‍ ജെറാള്‍ഡ് റൂഡോ പറഞ്ഞ വാക്കുകളാണ് തനിക്കേറെ ഇഷ്ടം എന്നു ശ്രീനിവാസന്‍ പറഞ്ഞു. ‘ദൈവം ഉണ്ടോ ഇല്ലയോ എന്നെനിക്കറിയില്ല, ഇല്ല എന്നു കരുതുന്നതാണ് ദൈവത്തിന്റെ അന്തസ്സിനു നല്ലത്. കാരണം നമ്മള്‍ ചാര്‍ത്തിക്കൊടുക്കുന്ന അസാമാന്യ കഴിവുകള്‍ മൂലം എല്ലാത്തിനും കാരണം ദൈവമാകുന്നു. അതുകൊണ്ടുതന്നെ ചെയ്തുകൂടാത്ത കാര്യങ്ങളും ദൈവം ചെയ്യുന്നു’എന്നായിരുന്നു ജെറാള്‍ഡ് റൂഡോ വിശദീകരിച്ചത് ശ്രീനിവാസന്‍ പറഞ്ഞു.
കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് ഡോ. നിഷ പിള്ള പുരസ്‌കാരം നല്‍കി. സ്ഥാപക പ്രസിഡന്റ് മന്മഥന്‍ നായര്‍ ഷാള്‍ അണിയിച്ചു. ഡോ. രഞ്ജിത് പിള്ള, കുട്ടി മേനോന്‍, വീണ പിള്ള എന്നിവര്‍ സംസാരിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts