India

രണ്ടു വിവാഹം കഴിച്ചു; രണ്ടും ഒഴിവാക്കി; ബോളിവുഡ് നടന്‍ അമീര്‍ഖാന് മൂന്നാമതും പ്രണയം

രണ്ട് തവണ വിവാഹം കഴിക്കുകയും രണ്ടു പേരുമായി വിവാഹമോചനം നേടുകയും ചെയ്ത നടനാണ് ബോളിവുഡ് താരം അമീര്‍ഖാന്‍. ഇപ്പോഴിതാ ബെംഗളൂരുവില്‍ പുതിയ കാമുകിയെ കണ്ടെത്തിയിരിക്കുകയാണ് അമീര്‍ഖാന്‍ എന്ന വാര്‍ത്തകള്‍ പരക്കുന്നു.

Published by

മുംബൈ: രണ്ട് തവണ വിവാഹം കഴിക്കുകയും രണ്ടു പേരുമായി വിവാഹമോചനം നേടുകയും ചെയ്ത നടനാണ് ബോളിവുഡ് താരം അമീര്‍ഖാന്‍. ഇപ്പോഴിതാ ബെംഗളൂരുവില്‍ പുതിയ കാമുകിയെ കണ്ടെത്തിയിരിക്കുകയാണ് അമീര്‍ഖാന്‍ എന്ന വാര്‍ത്തകള്‍ പരക്കുന്നു.

1986ല്‍ ആണ് അമീര്‍ഖാന്റെ ആദ്യ വിവാഹം. നടി റീന ദത്തയെയാണ് വിവാഹം ചെയ്തത്. 16 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ വിവാഹബന്ധം അവസാനിപ്പിച്ചു. ഇതില്‍ ഇറാ ഖാന്‍, ജുനൈദ് ഖാന്‍ എന്നീ രണ്ട് മക്കളുണ്ട്.

രണ്ടാമത് വിവാഹം ചെയ്തത് തിരക്കഥാകൃത്ത് കിരണ്‍ റാവുവിനെയാണ്. 2005ലായിരുന്നു ഈ വിവാഹം. പിന്നീട് 2021ല്‍ വിവാഹമോചനം നേടി. ഇതില്‍ ആസാദ് റാവു ഖാന്‍ എന്ന് പേരില്‍ ഒരു മകനുണ്ട്.

ബോളിവുഡില്‍ പണ്ട് കുറെ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച നടനാണ് അമീര്‍ഖാന്‍. സര്‍ഫറോഷ്, ലഗാന്‍, ദില്‍ ചാഹ്താ ഹെ, രംഗ് ദേ ബസന്തി, ഫന, പികെ, 3 ഇഡിയറ്റ്സ്, തലാഷ്, ഗജിനി, ധൂം5, ദങ്കല്‍ എന്നിവ അമീര്‍ഖാന്റെ ഹിറ്റ് സിനിമകളാണ്. പക്ഷെ കഴിഞ്ഞ എട്ട് വര്‍ഷമായി ഒരു ഹിറ്റ് പോലും അമീര്‍ഖാന് ഉണ്ടായിട്ടില്ല.

അതിനിടെ നിലനില്‍പിന്റെ ഭാഗമായി ഒരു തെലുങ്ക് സിനിമയില്‍ വില്ലന്‍ വേഷത്തില്‍ അമീര്‍ ഖാന്‍ പ്രത്യക്ഷപ്പെടും എന്നും വാര്‍ത്തയുണ്ട്. ബാഹുബലി ഫെയിം സംവിധായകനായ എസ്.എസ്. രാജമൗലിയുടെ പുതിയ സിനിമയില്‍ ആണ് അമീര്‍ഖാന്‍ വില്ലനാകും എന്ന് വാര്‍ത്ത പുറത്തുവരുന്നത്. തെലുങ്ക് നടന്‍ മഹേഷ് ബാബുവാണ് ഈ സിനിമയില്‍ നായകന്‍ എന്നും കേള്‍ക്കുന്നു. ഇത്രയും കാലം നായകനായി തിളങ്ങിയ ഒരാള്‍ വില്ലന്‍ വേഷം കെട്ടുന്നത് പല അമീര്‍ഖാന്‍ ആരാധകര്‍ക്കും ചിന്തിക്കാനേ കഴിയുന്നില്ല.

ഇപ്പോള്‍ അമീര്‍ ഖാന് 59 വയസ്സുണ്ട്. അതിനിടയിലാണ് വീണ്ടും അമീര്‍ ഖാന്‍ പ്രണയത്തിലാണ് എന്ന വാര്‍ത്ത പുറത്തുവരുന്നത്. ബെംഗളൂരുവില്‍ നിന്നുള്ള പെണ്‍കുട്ടിയാണ് കാമുകി എന്ന് അറിയുന്നു. പേര് വെളിപ്പെടുത്തിയിട്ടില്ല. രണ്ട് വിവാഹത്തില്‍ നിന്നുള്ള മൂന്ന് മക്കളെ പിന്തുണച്ച് നില്‍ക്കുന്ന ഒരു പിതാവാണ് അമീര്‍ ഖാന്‍. അതിനിടെ പുതിയ കാമുകിയെ കുടുംബത്തിലുള്ളവര്‍ക്കെല്ലാം പരിചയപ്പെടുത്തി എന്നും വാര്‍ത്തയുണ്ട്.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക