തിരുവനന്തപുരം:‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി വരുന്ന ഒരു വർഷംകൊണ്ടുതന്നെ സംസ്ഥാനത്തെ ജനങ്ങളിലെ കാൻസർ രോഗസാധ്യത കണ്ടെത്തുന്നതിനും ആരംഭഘട്ടത്തിൽ തന്നെ അവർക്ക് ചികിത്സ ഉറപ്പാക്കുന്നതിനുമാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രോഗത്തെക്കുറിച്ചുള്ള അജ്ഞത, ചികിത്സാ ചെലവ് തുടങ്ങിയ നിരവധി കാരണങ്ങളാൽ പലരും നേരത്തെ രോഗസാധ്യത കണ്ടെത്തുന്നതിനും, ചികിത്സ തേടുന്നതിനും തയ്യാറാകുന്നില്ല. കേരളം പോലെയൊരു സമൂഹത്തിലാണ് ഇതെന്നത് ഗൗരവമായി കാണേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സർക്കാർ, സ്വകാര്യ, സഹകരണ മേഖലകൾ, സന്നദ്ധപ്രവർത്തകർ, തുടങ്ങി നാടിന്റെ എല്ലാ കേന്ദ്രങ്ങളേയും സഹകരിപ്പിച്ചാണ് ഈ ക്യാമ്പയിൻ സംഘടിപ്പിക്കുക. ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളാണ് ഇതിനായി ആസൂത്രണം ചെയ്തിട്ടുള്ളത്. കാൻസർ കേസുകൾ കൂടി വരുന്നതയാണ് കാണുന്നത്. സ്തനാർബുദം കാരണമുള്ള മരണം കൂടുതലായും കാണുന്നു. സ്ത്രീകളിലുണ്ടാകുന്ന കാൻസറുകൾ നേരത്തെ കണ്ടെത്താവുന്നതും ചികിത്സിച്ച് ഭേദമാക്കാവുന്നതുമാണ്. പലപ്പോഴും ഇതുണ്ടാകുന്നില്ല എന്നതാണ് ഗൗരവമായ കാര്യം. ഇത് തിരിച്ചറിഞ്ഞാണ് ‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ എന്ന ക്യാമ്പയിന്റെ ആദ്യഘട്ടം സ്ത്രീകൾക്കായി മാറ്റിവെച്ചത്.
ലോക കാൻസർ ദിനമായ ഫെബ്രുവരി 4 ന് ആരംഭിച്ച് അന്താരാഷ്‌ട്ര വനിതാ ദിനമായ മാർച്ച് 8 ന് അവസാനിക്കും വിധമാണ് ആദ്യഘട്ട ക്യാമ്പയിൻ വിഭാവനം ചെയ്തിട്ടുള്ളത്. സ്ത്രീകളെ ബാധിക്കുന്ന സ്തനാർബുദം, സെർവിക്കൽ കാൻസർ എന്നിവയ്‌ക്കുള്ള പരിശോധനയും ചികിത്സയും ഈ കാലയളവിൽ ഉറപ്പാക്കും.
നമ്മുടെ രാജ്യത്ത് കാൻസർ രോഗബാധിതരുടെ എണ്ണം വർധിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2023ൽ 14,96,972 പുതിയ കാൻസർ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ സ്തനാർബുദം മൂലമുണ്ടാകുന്ന മരണങ്ങൾ വർധിച്ചുവരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കേരളത്തിലും കാൻസർ കേസുകളിൽ നേരിയ വർധനവാണ് അനുഭവപ്പെടുന്നത്. സ്ത്രീകൾക്കിടയിൽ സ്തനാർബുദത്തിനൊപ്പം ഒവേറിയൻ കാൻസറും തൈറോയിഡ് കാൻസറും വർധിച്ചുവരുന്നതായി വിദഗ്‌ദ്ധർ ചൂണ്ടികാട്ടുന്നു.
സംസ്ഥാന സർക്കാരിന്റെ ‘ആർദ്രം ആരോഗ്യം’ ജനകീയ ക്യാമ്പയിന്റെ ഭാഗമായി ശൈലി ആപ്പ് വഴി നടത്തിയ ആദ്യഘട്ട സ്‌ക്രീനിംഗിൽ ഏകദേശം 9 ലക്ഷത്തോളം പേർക്കും, രണ്ടാംഘട്ട സ്‌ക്രീനിംഗിൽ 2 ലക്ഷത്തോളം പേർക്കും കാൻസർ സാധ്യത കണ്ടെത്തിയിരുന്നു. എന്നാൽ, ഇവരിൽ ഒന്നാം ഘട്ടത്തിൽപ്പെട്ട 1.5 ലക്ഷംപേരും രണ്ടാംഘട്ടത്തിൽപ്പെട്ട 40,000 പേരും മാത്രമാണ് തുടർപരിശോധനയ്‌ക്ക് തയ്യാറായത്. ഇത് എത്ര ഗൗരവമായ സംഗതിയാണെന്ന് നാം കാണണം. രോഗസാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞ ശേഷവും തുടർ പരിശോധനയ്‌ക്കും തുടർചികിത്സയ്‌ക്കും നേരെ മുഖം തിരിക്കുന്നത് നല്ല പ്രവണതയല്ല. ഈ അവസ്ഥയ്‌ക്ക് മാറ്റമുണ്ടാകേണ്ടതുണ്ട്.
കാൻസർ ചികിത്സയ്‌ക്കും പ്രതിരോധത്തിനും മുന്തിയ പരിഗണനയാണ് സംസ്ഥാന സർക്കാർ നൽകിവരുന്നത്. ‘കാരുണ്യ സ്പർശം – സീറോ പ്രോഫിറ്റ് ആന്റി കാൻസർ ഡ്രഗ്‌സ്’ പദ്ധതി വഴി കേവലം 5 മാസങ്ങൾ കൊണ്ട് രണ്ടര കോടി രൂപയുടെ മരുന്നുകളാണ് സംസ്ഥാനത്താകെ വിതരണം ചെയ്തത്. പൊതുവിപണിയിലെ വിലയെ അപേക്ഷിച്ച് 88 ശതമാനം വരെ വില കുറച്ചാണ് കാൻസർ മരുന്നുകൾ ഇവിടെ ലഭ്യമാക്കിവരുന്നത്. ആദ്യഘട്ടത്തിൽ 14 ജില്ലകളിൽ ഓരോ കൗണ്ടറുകളാണ് ഇതിനായി സ്ഥാപിച്ചത്. ഇത് കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു.
കാൻസർ ചികിത്സയ്‌ക്ക് നൂതന ചികിത്സാ സംവിധാനങ്ങളൊരുക്കുന്ന കാര്യത്തിലും സർക്കാർ ശ്രദ്ധിച്ചിട്ടുണ്ട്. സർക്കാർ മേഖലയിൽ ആദ്യമായി ആർസിസിയിലും എംസിസിയിലും കാൻസറിന് റോബോട്ടിക് സർജറി ആരംഭിച്ചു. റീജിയണൽ കാൻസർ സെന്ററുകൾക്കും മെഡിക്കൽ കോളേജുകൾക്കും പുറമേ 25 സർക്കാർ ആശുപത്രികളിൽ കാൻസർ ചികിത്സയ്‌ക്കുള്ള സൗകര്യങ്ങളൊരുക്കി. എല്ലാ ആശുപത്രികളിലും ആഴ്ചയിൽ ഒരു ദിവസം കാൻസർ പ്രാരംഭ പരിശോധനാ ക്ലിനിക്കുകൾ ആരംഭിക്കാൻ നടപടി സ്വീകരിച്ചു. ഗർഭാശയഗള കാൻസർ കണ്ടെത്തുന്നതിനുള്ള ‘സെർവി സ്‌കാൻ’ ആർസിസി വികസിപ്പിച്ചു. സെർവിക്കൽ കാൻസറിന് എതിരായുള്ള എച്ച്പിവി വാക്‌സിനേഷൻ പ്ലസ് വൺ, പ്ലസ് ടു തലത്തിലെ പെൺകുട്ടികൾക്ക് നൽകുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്.
സ്തനാർബുദം പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തുന്നതിന് എല്ലാ ജില്ലകളിലും സംവിധാനമൊരുക്കുകയാണ്. ഒരു ജില്ലാതല അല്ലെങ്കിൽ താലൂക്ക് തല ആശുപത്രിയിലെങ്കിലും മാമോഗ്രാം, ബയോപ്‌സി, പാപ് സ്മിയർ പരിശോധനയ്‌ക്കുള്ള സംവിധാനമൊരുക്കുകയാണ്. ആദ്യഘട്ടത്തിൽ 8 ആശുപത്രികളിൽ മാമോഗ്രാം സംവിധാനം നടപ്പിലാക്കി. ഇങ്ങനെ ഒട്ടനേകം സംവിധാനങ്ങൾ കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ഇന്ന് ലഭ്യമാണ്. ഇതിന് പുറമെയാണ് രോഗപ്രതിരോധവും ബോധവത്ക്കരണവും ലക്ഷ്യമിട്ട് ‘ആരോഗ്യം ആനന്ദം – അകറ്റാം അർബുദം’ എന്ന ജനകീയ ക്യാമ്പയിൻ ആരംഭിക്കുന്നത്.
ഈ ക്യാമ്പയിനിൽ നമ്മൾ സ്വയം ഭാഗമാകണം. ഒപ്പം നമ്മുടെ പ്രിയപ്പെട്ടവരെയും സുഹൃത്തുക്കളെയും പങ്കാളികളാക്കുകയും വേണം. രോഗസാധ്യത കണ്ടെത്തിയാൽ അവരെ പ്രാരംഭ ഘട്ടത്തിൽ തന്നെ ചികിത്സ തേടാൻ പ്രേരിപ്പിക്കണം. അവർ ഒരിക്കലും ഒറ്റപ്പെടുന്നില്ല, സർക്കാരും പൊതുസമൂഹവും അവരോടൊപ്പം എപ്പോഴും ഉണ്ടാകും. അത്തരമൊരു ആത്മവിശ്വാസം പകരുകയും വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ കാൻസർ ചികിത്സാ രംഗത്തെ സുപ്രധാനമായ ചുവടുവയ്‌പ്പാണിതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. കേരളം ആരോഗ്യ സൂചകങ്ങളിൽ മുന്നിലാണ്. ആയുർദൈർഘ്യം ഏറ്റവും കൂടുതലാണ്. ആരോഗ്യ സാക്ഷരത വളരെ കൂടുതലാണ്. പക്ഷെ നമ്മളിൽ എത്രപേർ ആരോഗ്യ പരിശോധനയ്‌ക്ക് വിധേയമാകുന്നു? സ്വന്തം ആരോഗ്യത്തിന് പലരും സ്ഥാനം കൊടുക്കാറില്ല. ആരോഗ്യ സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന കേരളത്തിൽ ഓരോ വർഷവും കാൻസർ രോഗികൾ കൂടിക്കൊണ്ടിരിക്കുന്നു. സ്തനാർബുദം, ഗർഭാശയഗള കാൻസർ എന്നിവ പൂർണമായും ചികിത്സിച്ച് ഭേദമാക്കാൻ കഴിയും. എന്തിനാണ് ഇത്രയും നാൾ തിരിച്ചറിയാൻ വൈകുന്നത്. നമ്മുടെ ഭയം, അജ്ഞത എന്നിവ മാറ്റിനിർത്തണമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ ‘കാൻസർ ഗ്രിഡ്’ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ‘ആരോഗ്യം ആനന്ദം അകറ്റാം ആർബുദം’ പരിപാടിക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നുമുള്ള സ്‌പോൺസർഷിപ് എസ്.ബി.ഐ ചീഫ് ജനറൽ മാനേജർ എ ഭൂവനേശ്വരി ചീഫ് സെക്രട്ടറി ശാരദ മുരളീധരന് കൈമാറി.
റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, ചലച്ചിത്ര താരം മഞ്ജു വാര്യർ, നഗരസഭ മേയർ ആര്യാ രാജേന്ദ്രൻ, എംഎൽഎമാരായ ആന്റണി രാജു, വി ശശി, സി കെ ഹരീന്ദ്രൻ, ഐ ബി സതീഷ്, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി കെ രാമചന്ദ്രൻ, ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ, കാൻസർ വിദഗ്ധൻ ഡോ. എം വി പിള്ള, നവകേരളം കർമ്മപദ്ധതി മിഷൻ കോ-ഓർഡിനേറ്റർ ഡോ ടി എൻ സീമ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ ജെ റീന, വനിത ശിശുവികസന വകുപ്പ് ഡയറക്ടർ ഹരിത വി കുമാർ, എംസിസി ഡയറക്ടർ ഡോ. ബി സതീശൻ, ആർസിസി അഡീഷണൽ ഡയറക്ടർ ഡോ സജീദ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയക്ടർ ഡോ തോമസ് മാത്യു എന്നിവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക