ധാക്ക : ബംഗ്ലാദേശിലെ ഹിന്ദു സമൂഹം തങ്ങൾ നേരിട്ട് കൊണ്ടിരിക്കുന്ന ക്രൂരപീഡനങ്ങൾക്കിടയിലും തിങ്കളാഴ്ച സരസ്വതി പൂജ ഉത്സവം ആഘോഷിച്ചു. അറിവിന്റെയും ജ്ഞാനത്തിന്റെയും കലയുടെയും സംഗീതത്തിന്റെയും ഹിന്ദു ദേവതയായ സരസ്വതിയെ ആരാധിച്ചുകൊണ്ടാണ് അവർ ആഘോഷങ്ങൾ സംഘടിപ്പിച്ചത്.
വസന്തത്തിന്റെ വരവിനുള്ള ഒരുക്കമാണ് ഇവിടുത്തെ ഹിന്ദു ഉത്സവം. പരമ്പരാഗതമായി സരസ്വതി ഉത്സവ ദിനത്തിൽ ഹിന്ദു കുട്ടികളെ വിദ്യാഭ്യാസത്തിലേക്കും പഠനത്തിലേക്കും ചേർക്കുന്നു എന്നതാണ് ഇവിടുത്തെ പ്രത്യേകത. ബംഗ്ലാദേശിൽ ഈ ആചാരത്തെ ഹതേഖോരി എന്ന് വിളിക്കുന്നു.
തിങ്കളാഴ്ച രാവിലെ മുതൽ ധാക്കയിലെയും രാജ്യത്തിന്റെ മറ്റിടങ്ങളിലെയും ക്ഷേത്രങ്ങളിൽ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. പ്രധാന ഹിന്ദു ക്ഷേത്രങ്ങൾ, സ്കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ പരമ്പരാഗത ആനന്ദത്തോടും മതപരമായ ആവേശത്തോടും കൂടിയാണ് ഉത്സവത്തിന്റെ ആഘോഷങ്ങൾ സംഘടിപ്പിച്ചത്.
ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീനും മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസും സരസ്വതി ഉത്സവത്തോടനുബന്ധിച്ച് ഹിന്ദു സമൂഹത്തിലെ അംഗങ്ങളെ പ്രത്യേക സന്ദേശങ്ങളിൽ ആശംസിച്ചു. അതേ സമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹിന്ദുക്കൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ച് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: