Kerala

ആലപ്പുഴ വീടിനു തീപിടിച്ച് വൃദ്ധ ദമ്പതികള്‍ മരിച്ച സംഭവം; മകന്റെ അറസ്റ്റ് രേഖപ്പെടുത്തി

വീടിന് തീയിടുന്നതിനായി പ്രതി പെട്രോള്‍ വാങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് ശേഖരിച്ചു

Published by

ആലപ്പുഴ: മാന്നാറില്‍ വീടിനു തീപിടിച്ച് വൃദ്ധ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ പൊലീസ് മകന്‍ വിജയന്റെ അറസ്റ്റ് രേഖപ്പെടുത്തി.കൊലപാതകം, വീടിന് തീവയ്‌ക്കല്‍ ഉള്‍പ്പടെ വകുപ്പുകളാണ് ചുമത്തിയത്.

പ്രതിയെ ഞായറാഴ്ച മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കും. ഇന്ന് പ്രാഥമിക തെളിവെടുപ്പ് നടത്തിയതായി പൊലീസ് അറിയിച്ചു.

രാഘവന്‍, ഭാര്യ ഭാരതി എന്നിവരാണ് വെന്തു മരിച്ചത്. വൃദ്ധ ദമ്പതികളുടെ മരണത്തിന് പിന്നാലെ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്.

കൊലപാതകത്തിന് ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു വിജയന്‍ പദ്ധതിയിട്ടത്. എന്നാല്‍, ഇതിനിടെ പൊലീസ് പിടികൂടുകയായിരുന്നു. കഴിഞ്ഞ ആഗസ്റ്റ് മുതലാണ് പ്രതി മാതാപിതാക്കള്‍ക്കൊപ്പം താമസം തുടങ്ങിയത്. ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ശേഷമാണ് കൊലപാതകം നടത്തിയത്.

മാതാപിതാക്കള്‍ക്ക് എന്ത് ചെയ്തുകൊടുത്താലും തൃപ്തിയില്ലായിരുന്നുവെന്നും എന്ത് ചെയ്താലും അവര്‍ക്ക് പ്രശ്‌നം ആയിരുന്നുവെന്നും പ്രതി മൊഴി നല്‍കി. ഇതോടെ മാതാപിതാക്കളെ ഇല്ലാതാക്കാന്‍ പ്രതി തീരുമാനിച്ചു. വീടിന് തീയിടുന്നതിനായി പ്രതി പെട്രോള്‍ വാങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് ശേഖരിച്ചു.

പുലര്‍ച്ചെ മൂന്നു മണിയോടെ വീടിന് തീപിടിച്ചത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പൊലീസിനേയും അഗ്നിശമനസേനയെയും വിവരം അറിയിക്കുന്നത്. 92 കാരനായ രാഘവന്റെയും 90 കാരിയായ ഭാര്യ ഭാരതിയുടെയും മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ഒപ്പം താമസിച്ചിരുന്ന ഇവരുടെ മൂന്നാമത്തെ മകന്‍ വിജയനെ കാണാനില്ലായിരുന്നു.സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു എന്നും വിജയന്‍ മാതാപിതാക്കളെ ഉപദ്രവിച്ചിരുന്നു എന്നും ബന്ധുക്കളും നാട്ടുകാരും പൊലീസിന് മൊഴി നല്‍കി. ഇതിനിടെ വിജയനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെട്രോള്‍ ഒഴിച്ച് വീടിന് തീയിട്ടു എന്നാണ് വിജയന്റെ മൊഴി.

കൂലിപ്പണിക്കാരനായ വിജയന്‍ ഉള്‍പ്പെടെ അഞ്ചു മക്കളാണ് ദമ്പതികള്‍ക്കുള്ളത്. ഒരാള്‍ നേരത്തെ മരിച്ചു. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകളും കുടുംബവും വാടകവീട്ടിലേക്ക് മാറിയതോടെയാണ് വീട്ടില്‍ വിജയനും മാതാപിതാക്കളും മാത്രമായത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by