Kerala

ചോറ്റാനിക്കരയില്‍ പോക്‌സോ അതിജീവിത മരിച്ച സംഭവം; പെണ്‍കുട്ടിക്ക് കുഴപ്പമൊന്നുമില്ലെന്ന് കരുതി ഒളിവില്‍ പോയില്ലെന്ന് പ്രതി

പെണ്‍കുട്ടി അതിക്രൂരമായ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു

Published by

കൊച്ചി: ചോറ്റാനിക്കരയില്‍ പോക്‌സോ അതിജീവിത മരിച്ച സംഭവത്തില്‍, പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ച അന്ന് രാത്രിയും പ്രതി അനൂപ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നുവെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി. വീട്ടിനകത്തേക്ക് കയറിയില്ല.വീട്ടില്‍ വെളിച്ചം കണ്ടപ്പോള്‍ പെണ്‍കുട്ടിക്ക് കുഴപ്പമൊന്നുമില്ലെന്നാണ് കരുതിയത്. കുട്ടിക്ക് പ്രശ്‌നമൊന്നുമില്ലെന്ന് കരുതിയാണ് വീട്ടിലേക്ക് മടങ്ങി പോയതും ഒളിവില്‍ പോകാതിരുന്നത് എന്നും ആണ് അനൂപ് പൊലീസിന് നല്‍കിയ മൊഴി.

സംഭവം നടന്ന് രണ്ട് ദിവസത്തിനുള്ളില്‍ അനൂപിനെ പൊലീസ് അയാളുടെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് നടന്ന ചോദ്യം ചെയ്യലിലാണ് പൊലീസിന് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമായത്.

പെണ്‍കുട്ടി അതിക്രൂരമായ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കഴുത്തില്‍ ഷാള്‍ കുരുങ്ങിയതും വൈദ്യസഹായം വൈകിയതുമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പെണ്‍കുട്ടി ലൈംഗിക അതിക്രമം നേരിട്ടതായും റിപ്പോര്‍ട്ടിലുണ്ട്.

വീട്ടില്‍ നിന്ന് ആശുപത്രിയില്‍ എത്തിക്കും മുന്‍പ് തന്നെ പെണ്‍കുട്ടിയുടെ മസ്തിഷ്‌ക മരണം സംഭവിച്ചിരുന്നു. വീട്ടിലെ പൊതുദര്‍ശനത്തിനു ശേഷം മൃതദേഹം തൃപ്പൂണിത്തുറ പള്ളിയിലാണ് സംസ്‌കരിച്ചത്. അനൂപിനെതിരെ നരഹത്യക്കുറ്റം കൂടി പൊലീസ് ചുമത്തി. സുഹൃത്തുക്കളായ രണ്ട് പേരെക്കൂടി പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by