ന്യൂദല്‍ഹി: കര്‍ഷകരുടെ സംസ്ഥാനമായ ബീഹാറിലെ കര്‍ഷകരെ കൈപിടിച്ചുയര്‍ത്തുന്നതുള്‍പ്പെടെ ഒട്ടേറെ പുതിയ പദ്ധതികളാണ് നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചത്. കർഷകർക്ക് മഖാന ബോർഡ്, നാഷണൽ ഫുഡ് ടെക് ഇൻസ്റ്റിറ്റ്യൂട്ട്, ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് എന്നിവയാണ് ബിഹാറിനായി പ്രഖ്യാപിച്ച പ്രധാന പദ്ധതികള്‍.
കിഴക്കൻ ഇന്ത്യന്‍ സംസ്ഥാനമായ ബീഹാറില്‍ ഭക്ഷ്യ സംസ്‌കരണം വർധിപ്പിക്കുന്നത് ലക്ഷ്യമിട്ട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി സ്ഥാപിക്കും. ഇത് യുവാക്കൾക്ക് തൊഴിലവസരം തുറക്കുന്നതിലേക്ക് കൂടി നയിക്കുമെന്നും മന്ത്രി പറഞ്ഞു.
മഖാന ബോര്‍ഡ് രൂപീകരിക്കും
മഖാന ഉൽപാദനം, അവയുടെ സംസ്‌കരണം, വിപണനം എന്നിവ മുന്നിൽ കണ്ടാണ് മഖാന ബോർഡ് സ്ഥാപിക്കുന്നത്.
എന്താണ് ബീഹാറിലെ മഖാന?
ബീഹാറിലും നേപ്പാളിലും ചൈനയിലും കൃഷി ചെയ്യുന്ന താമരയുടെ വിത്താണ് മഖാന. സസ്യാഹാരികളുടെ പ്രോട്ടീന്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. മഖാന ഫോക്സ് നട്ട് എന്നും ഗാര്‍ഗോണ്‍ നട്സ് എന്നും ഇവ അറിയപ്പെടുന്നു. ഭക്ഷ്യനിയന്ത്രണം പാലിക്കുന്നവരുടെ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുന്ന പ്രധാന ഇനമാണ് മഖാന. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും പഞ്ചസാരയുടെ അളവ് ക്രമീകരിക്കുകയും ചെയ്യും. കാത്സ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിവയും ഇതില്‍ അടങ്ങിയിരിക്കുന്നു.
നാല് ഗ്രീന്‍ ഫീല്‍ഡ് എയര്‍പോര്‍ട്ടുകളും പാറ്റ്ന എയര്‍പോര്‍ട്ട് വികസനവും
ഇതിന് പുറമെ പട്ന എയർപോർട്ടിന്റെ നവീകരികരണമാണ് ബജറ്റിലെ ഒരു പ്രധാനപ്രഖ്യാപനം. ഇതിന്റെ കൂടെ നാല് ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടുകളും ഒരു ബ്രൗണ്‍ഫീല്‍ഡ് എയര്‍പോര്‍ട്ടും ബീഹാറില്‍ സ്ഥാപിക്കും. അഞ്ച് ഐഐടികളിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
















