ന്യൂദല്‍ഹി: ഇന്ത്യയുടെ പ്രതിരോധ മേഖല ശക്തിപ്പെടുത്താനുറച്ച് നിര്‍മ്മല സീതാരാമന്. ബജറ്റില്‍ ഏകദേശം 6.8 ലക്ഷം കോടി രൂപയാണ് നീക്കിവെച്ചത്. കഴിഞ്ഞ വര്‍ഷം 6.2ലക്ഷം കോടി രൂപയാണ് പ്രതിരോധമേഖലയ്ക്ക് ചെലവഴിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 9 ശതമാനം അധികത്തുകയാണ് നീക്കിവെച്ചിരിക്കുന്നത്.
ഇതില്‍ 1.8 ലക്ഷം കോടി രൂപ സൈനിക രംഗത്തെ ആധുനികവല്‍ക്കരിക്കാനാണ് ഉപയോഗിക്കുക. ജെറ്റുകള്‍, നാവികക്കപ്പലുകള്‍, യുദ്ധോപകരണങ്ങളായ തോക്കുകള്‍, മിസൈലുകള്‍, റോക്കറ്റ് വിക്ഷേപിണികള്‍, ഷെല്ലാക്രമണത്തിനുള്ള ആര്‍ട്ടിലറി ഗണ്‍ സംവിധാനം, മനുഷ്യനില്ലാതെ പറക്കുന്ന ഡ്രോണ്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ എന്നിവ വാങ്ങാനാണ് തുക ഉപയോഗിക്കുക. ആഗോളതലത്തില്‍ നടക്കുന്ന യുദ്ധവും ചൈനയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും വെല്ലുവിളികളും ആണ് രാജ്യത്തിന്റെ സൈനികശേഷി കൂട്ടാന്‍ ഇന്ത്യയെ പ്രേരിപ്പിക്കുന്നത്. ആധുനിക സൈനിക ഉപകരണങ്ങള്‍ക്കൊപ്പം സൈന്യത്തിന്റെ അടിസ്ഥാസൗകര്യങ്ങള്‍ വികസിപ്പിക്കാനും തുക ചെലവഴിക്കും.
3.11 ലക്ഷം കോടി രൂപ റവന്യു ചെലവുകള്‍ക്കാണ് ഉപയോഗിക്കുക. സൈനികരുടെ പെന്ഷന് ചെലവുകളിലേക്ക് 1.6ലക്ഷം കോടി രൂപ ചെലവഴിക്കും. പ്രതിരോധ മേഖലയിലെ സാങ്കേതികവിദ്യമെച്ചപ്പെടുത്താനും അടിസ്ഥാന സൗകര്യം വികസിപ്പിക്കാനും 1.92 കോടി ചെലവഴിക്കും. നല്ലൊരു തുക ഇന്ത്യയിലെ ആയുധ-പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങുന്ന കമ്പനികളെ പ്രോത്സാഹിപ്പിക്കാനാണ് ഉപയോഗിക്കുക. ഇന്ത്യയുടെ ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായാണിത്. ഡ്രോണുകള്‍, റോക്കറ്റുകള്‍, മറ്റ് ആയുധങ്ങള്‍ എന്നിവ ഇന്ത്യയിലെ നിര്‍മ്മാണക്കമ്പനികളില്‍ നിന്നാണ് സൈന്യം വാങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: