വിഴിഞ്ഞം: അദാനിയിലൂടെ കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് ഒരു തണല്‍ ലഭിയ്‌ക്കുമോ? ഗുജറാത്തിലെ അദാനിയുടെ ഉടമസ്ഥതയിലുള്ള മുന്ദ്ര തുറമുഖത്തിന്റെ മാതൃകയില്‍ വിഴിഞ്ഞത്ത് പ്രത്യേക സാമ്പത്തിക മേഖല (സെസ്) വികസിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അദാനി. വിചാരിച്ചതുപോലെ കാര്യങ്ങള്‍ നീങ്ങിയാല്‍ കേരളത്തിന് നികുതി ഇനത്തില്‍ ലഭിക്കാന്‍ പോകുന്നത് 48000 കോടി രൂപയാണ്. കടത്തിനായി കൈനീട്ടി മുടിയുന്ന കേരളത്തിന് ഒരു ചെറിയ അനുഗ്രഹമാകും ഇത്.
നാലുഘട്ടങ്ങളും 2028 ഡിസംബറിൽ പൂർത്തിയാവുന്നതോടെ തുറമുഖത്തിന്റെ ശേഷി പ്രതിവർഷം 45ലക്ഷം കണ്ടെയ്നറുകളായി ഉയരും. ഇതോടെ 40വർഷത്തെ കരാർ കാലയളവിൽ വരുമാനം 2,15,000 കോടിയായി ഉയരും. കേരളത്തിനുള്ള നികുതി വരുമാനം 48000 കോടിയായി മാറും.
ഗുജറാത്തിന്റെ വികസനത്തിൽ നിർണായകമായി മാറിയത് മുന്ദ്ര തുറമുഖമാണ്. ഇതില്‍ നിന്നും ഗുജറാത്ത് സര്‍ക്കാരിന് പ്രതിവര്‍ഷം ലഭിക്കുന്നത് 32000 കോടിയാണ്. മുന്ദ്രയുമായി താരതമ്യം ചെയ്താല്‍ വിഴിഞ്ഞത്തിന്റെ സാധ്യത എത്രയോ കൂടുതലാണെന്ന് പറയുന്നു. ഇന്ത്യയിലെ ഒരു തുറമുഖവും പ്രവര്‍ത്തനമാരംഭിച്ച ആദ്യ വര്‍ഷത്തിനുള്ളില്‍ ഒരു ദശലക്ഷം ടിഇയു കൈകാര്യം ചെയ്തിട്ടില്ല. മുന്ദ്രയ്‌ക്ക് 17മീറ്ററാണ് ആഴമെങ്കിൽ വിഴിഞ്ഞത്ത് 20മീറ്റർ സ്വാഭാവിക ആഴമുണ്ട് . ജെബല്‍ അലി തുറമുഖം യുഎഇയുടെ വളര്‍ച്ചയ്‌ക്ക് ഊര്‍ജ്ജമേകിയത് പോലെ, കേരളത്തിന് സാമ്പത്തിക വ്യവസായിക വളര്‍ച്ചയ്‌ക്ക് വിഴിഞ്ഞം ഉത്പ്രേകരമാകും.
വിമാനത്താവളത്തിന്റെ സാദ്ധ്യത കൂടി പ്രയോജനപ്പെടുത്തി വിഴിഞ്ഞം തുറമുഖത്തെ സമുദ്ര, വ്യോമ മാർഗമുള്ള ട്രാൻസ്ഷിപ്പ്‌മെന്റ് ഹബ്ബാക്കുമെന്നും അദാനി പ്രഖ്യാപിച്ചിട്ടുണ്ട്. ശംഖുംമുഖത്തെ ആഭ്യന്തര ടെർമിനലിന് സമീപം അദാനി പുതിയ കാർഗോ ടെർമിനലും തുറന്നിട്ടുണ്ട്. 600ചതുരശ്രമീറ്റർ വിസ്തീർണവും പ്രതിവർഷം 3500 മെട്രിക് ടണ്ണിൽ കൂടുതൽ കാർഗോ കൈകാര്യം ചെയ്യാൻ ശേഷിയുമുള്ളതാണ് ടെർമിനൽ.
വിഴിഞ്ഞത്തിന്റെ വളര്‍ച്ച സുഗമമാക്കുന്നതിന്, SEZ-കള്‍, ലോജിസ്റ്റിക്‌സ് ഹബ്ബുകള്‍, വെയര്‍ഹൗസുകള്‍ എന്നിവയുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ അദാനി പോര്‍ട്ട്‌സ് ലക്ഷ്യമിടുന്നു. റോഡ്, റെയില്‍, ഉള്‍നാടന്‍ ജലപാതകള്‍ വഴി കേരളത്തിന്റെ ഉള്‍പ്രദേശങ്ങളിലേക്ക് മള്‍ട്ടി മോഡല്‍ കണക്റ്റിവിറ്റിയുടെ ആവശ്യകതയും അദ്ദേഹം വ്യക്തമാക്കി. ഇതിനായി ഗവണ്‍മെന്റ് സഹകരണം ആവശ്യമാണ്. മികച്ച കണക്റ്റിവിറ്റി തടസ്സമില്ലാത്ത വ്യാപാര പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുമെന്നും അത് വലിയ സാമ്പത്തിക നേട്ടങ്ങളിലേക്ക് നയിക്കുകയും ചെയ്യുംമെന്ന് ഹരികൃഷ്ണന്‍ സുന്ദരം ചൂണ്ടിക്കാട്ടി.
















