India

ജയലളിതയുടെ കണ്ടുകെട്ടിയ 27 കിലോ സ്വര്‍ണാഭരണങ്ങള്‍, വജ്രങ്ങള്‍, 11344 സാരി, ആഡംബര ബംഗ്ലാവ് എല്ലാം തമിഴ്നാടിന് സ്വന്തം : കോടതി ഉത്തരവിട്ടു

ജയലളിതയുടെ സ്വത്തുക്കളില്‍ അവകാശവാദം ഉന്നയിച്ച സഹോദരന്റെ മക്കളായ ജെ.ദീപ, ജെ. ദീപക്ക് എന്നിവര്‍ നല്‍കിയ ഹർജി ജനുവരി 13ന് കര്‍ണാടക ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് തീരുമാനം. ജയലളിതയുടെ വേദനിലയം എന്ന വീട് ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ ഇനി തമിഴ്നാട് സര്‍ക്കാരിന്റെ വകയാകും

Published by

ബെംഗളരു : അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ കണ്ടുകെട്ടിയ എല്ലാ സ്വത്തുക്കളും ബെംഗളുരുവിലെ സിബിഐ പ്രത്യേക കോടതി തമിഴ്‌നാട് സര്‍ക്കാറിന് കൈമാറും. സര്‍ക്കാരിന് കൈമാറാന്‍ പ്രത്യേക സിബിഐ കോടതി ബുധനാഴ്ചയാണ് ഉത്തരവിട്ടത്. ജയലളിതയുടെ സ്വത്തുക്കളില്‍ അവകാശവാദം ഉന്നയിച്ച സഹോദരന്റെ മക്കളായ ജെ.ദീപ, ജെ. ദീപക്ക് എന്നിവര്‍ നല്‍കിയ ഹർജി ജനുവരി 13ന് കര്‍ണാടക ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് തീരുമാനം.

ഫെബ്രുവരി 14,15 തീയതികളില്‍ 27 കിലോ സ്വര്‍ണാഭരണങ്ങള്‍, വജ്രങ്ങള്‍, 11344 സാരി, 250 ഷാള്‍, 750 ജോടി ചെരിപ്പ് എന്നിവ കൈമാറും. ഈ തീയതികളില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രതിനിധികള്‍ കോടതിയില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. ജയലളിതയുടെ വേദനിലയം എന്ന വീട് ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ ഇനി തമിഴ്നാട് സര്‍ക്കാരിന്റെ വകയാകും.

അനധികൃത സ്വത്ത് കേസിന്റെ വിചാരണ ബെംഗളുരുവിലെ പ്രത്യേക കോടതിയിലേക്കു മാറ്റിയതോടെയാണ് തമിഴ്‌നാട് പോലീസ് പിടിച്ചെടുത്ത സ്വത്ത് കര്‍ണാടക സര്‍ക്കാരിന്റെ കസ്റ്റഡിയിലായത്. 1996ല്‍ ജയലളിതയുടെ ചെന്നൈ പോയസ് ഗാര്‍ഡനിലെ വസതി റെയ്ഡ് ചെയ്താണ് സ്വത്ത് പിടിച്ചെടുത്തത്.

വരുമാന സ്രോതസ്സുകള്‍ക്കപ്പുറമുള്ള സ്വത്ത് സമ്പാദിച്ച കേസില്‍ ജയലളിത കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. 2016ല്‍ മരണത്തെത്തുടര്‍ന്ന് ജയലളിതക്കെതിരായ നടപടികള്‍ അവസാനിപ്പിച്ചെങ്കിലും സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത് സുപ്രീം കോടതി ശരിവച്ചിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക