Kerala

സംസ്ഥാനത്തെ ചെറുകിട തുറമുഖങ്ങളെ കൊച്ചി, വിഴിഞ്ഞം തുറമുഖങ്ങളുമായി ബന്ധിപ്പിക്കും

Published by

തിരുവനന്തപുരം: സംസ്ഥാനത്തെ ചെറുകിട തുറമുഖങ്ങളെ കൊച്ചി, വിഴിഞ്ഞം തുറമുഖങ്ങളുമായി ബന്ധിപ്പിച്ച് ചരക്കുനീക്കം നടത്തുന്നതിനുള്ള നടപടികളുണ്ടാവുമെന്ന് ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍. വിഴിഞ്ഞം തുറമുഖം രാജ്യത്തിന്റെ വ്യാപാര സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്നും തുറമുഖം പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നതോടെ നിര്‍ണായക വ്യാപാര കവാടമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് നടന്ന വിഴിഞ്ഞം കോണ്‍ക്‌ളേവ് 2025 ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വിഴിഞ്ഞത്തിലൂടെ കേരളത്തെ വ്യാപാരത്തിന്റേയും ഉത്പാദനത്തിന്റേയും ആഗോള ഹബ് ആക്കുകയാണ് ലക്ഷ്യം. ഭാവിയില്‍ രാജ്യത്തെ തന്നെ ഏറ്റവും വലിയ തുറമുഖമായി വിഴിഞ്ഞം മാറും. ഇതിനായി സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പുകളും വരും ദിനങ്ങളില്‍ ചെയ്യുന്ന കാര്യങ്ങള്‍ നിര്‍ണായകമാണ്. തെക്കേ ഏഷ്യയിലെ സവിശേഷമായ തുറമുഖമാണ് വിഴിഞ്ഞം. മറ്റു തുറമുഖങ്ങള്‍ക്ക് അവകാശപ്പെടാന്‍ കഴിയാത്ത പ്രത്യേകതകള്‍ വിഴിഞ്ഞത്തിനുണ്ട്. വിഴിഞ്ഞത്തിലൂടെ രാജ്യത്തിന്റെ 50 ശതമാനം ട്രാന്‍ഷിപ്പ്‌മെന്റ് പ്രവര്‍ത്തനങ്ങളും നടക്കും. നിലവില്‍ ദുബായ്, കൊളംബോ തുടങ്ങിയ തുറമുഖങ്ങള്‍ വഴിയാണ് ഇത് നടക്കുന്നത്. കിഫ്ബി സഹായത്തോടെ തിരുവനന്തപുരം, കൊല്ലം, പുനലൂര്‍ ഇന്‍ഡസ്ട്രിയല്‍ ട്രയാംഗിള്‍ വികസിപ്പിക്കും. ഇതിന്റെ ഭാഗമായി വ്യത്യസ്ത വ്യവസായങ്ങള്‍ യാഥാര്‍ത്ഥ്യമാകുമെന്ന് മന്ത്രി പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക