Samskriti

അഘാഡകളെ അറിയാം

Published by

ഭാരതത്തിലെ 13 അഘാഡകള്‍ ഒരുമിച്ചാണ് കുംഭമേളകള്‍ നടത്തുന്നത്. അഘാഡകളിലെ സംന്യാസിമാര്‍ക്കും അവരുടെ പിന്തുണയുള്ള ആശ്രമങ്ങളിലെ സംന്യാസിമാര്‍ക്കും സ്‌നാനം ചെയ്യാനുള്ള പദ്ധതിയുടെ ഭാഗമാണ് കുംഭമേളകള്‍. എന്താണ് അഘാഡ? മലയാളികള്‍ക്ക് സ്വാഭാവികമായും ഈ സംശയം വരാം. ആയോധനകലളകളില്‍ നിപുണരായ, ഗുരുശിഷ്യ സമ്പ്രദായത്തില്‍ ആയോധന പരിശീലനം നല്‍കുന്ന സംന്യാസി സമൂഹമാണ് അഘാഡകള്‍ എന്ന് അറിയപ്പെടുന്നത്. കേരളീയര്‍ക്കു പരിചയമുള്ള കളരി സമ്പ്രദായം പോലെ എന്ന് വേണമെങ്കില്‍ ഉദാഹരിക്കാം.

അഘാഡ എന്നും അഘാര എന്നും രണ്ടു രീതിയില്‍ ഉച്ചാരണമുണ്ടെങ്കിലും രണ്ടും ഒന്നാണ്. ധര്‍മ്മ സംരക്ഷണത്തിനു വേണ്ടി ആയുധമേന്താന്‍ തയ്യാറായ സംന്യാസ സമൂഹം എന്നു വിശേഷിപ്പിച്ചാലും തെറ്റില്ല. വലിയൊരു പുണ്യപ്രവൃത്തിയില്‍ പങ്കെടുക്കാന്‍ പോകുകയാണെങ്കിലും വഴിയില്‍ ഒരാള്‍ മുറിവേറ്റു കിടക്കുന്നതുകണ്ടാല്‍, അയാളെ രക്ഷിക്കലാണ് പ്രാഥമിക ധര്‍മ്മം എന്ന് വിശ്വസിച്ച്, മറ്റെല്ലാം മാറ്റി വെക്കുന്നവരാണിവര്‍. ശങ്കരാചാര്യര്‍ സ്ഥാപിച്ച ദശനാമി പരമ്പരയില്‍പ്പെട്ടവരാണ് ഈ അഘാഡകള്‍.അതായത്, ശങ്കര ശൈവപരമ്പരകളിലെ പത്ത് വിഭാഗത്തിലെ ഏഴ് കൂട്ടരാണ് ശൈവ അഘാഡകള്‍.

ക്ഷേത്രങ്ങള്‍, ഭാരതീയ സംസ്‌കാരം, ഭാരതീയ ആരാധനാ സമ്പ്രദായം, സംന്യാസ മഠങ്ങള്‍, ആശ്രമങ്ങള്‍ എന്നിവയ്‌ക്കെതിരെ വിദേശീയമോ തദ്ദേശീയമോ ആയ ഏതാക്രമണത്തേയും നേരിടാന്‍ വേണ്ടിയാണ് പഴയ കാലത്ത് ഇങ്ങനെ ഒരു സംന്യാസ സൈനിക വിഭാഗം രൂപപ്പെട്ടതെന്നു കരുതണം.

ഉത്തര ഭാരതത്തില്‍ ബാബര്‍ മുതല്‍ ഔറംഗസീബ് വരെയുള്ള വൈദേശിക അക്രമികള്‍ നടത്തിയ ആക്രമണങ്ങള്‍ നേരിടുന്നതില്‍ അഘാഡകള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ദക്ഷിണഭാരതീയര്‍ക്ക് ടിപ്പുവിന്റെ ആക്രമണങ്ങളെ മാത്രമാണ് നേരിടേണ്ടി വന്നത്. അതിനാല്‍ അഘാഡകളുടെ കരുത്തും മഹിമാതിശയവും സ്വാഭാവികമായും കേരളത്തില്‍ എന്നല്ല, തെക്കന്‍ ഭാരതത്തില്‍ മൊത്തത്തില്‍ അത്ര പരിചയമില്ലാതെ പോയത്.

രണ്ട് തരം സംന്യാസി സമൂഹമാണ് ഉത്തര ഭാരതത്തില്‍ ഉള്ളത്. മഠങ്ങളും അഘാഡകളും. മഠങ്ങളിലെ സംന്യാസിമാര്‍ ശാസ്ത്രം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ്. പ്രാണിഹിംസ പോലും മഹാപാപമായി കരുതുന്നവരാണ് മഠങ്ങളിലെ സംന്യാസിമാര്‍. ഈ വിഭാഗത്തിലെ സംന്യാസിമാരില്‍ ബഹുഭൂരുപക്ഷവും അഗാധ പാണ്ഡിത്യമുള്ളവര്‍ ആയിരിക്കും.

എന്നാല്‍ അഘാഡകളിലെ സംന്യാസിമാര്‍ക്ക് ശാസ്ത്രപന്ഥാവല്ല പഥ്യം, ശസ്ത്രപന്ഥാവാണ്. ആയുധമെടുക്കേണ്ടപ്പോള്‍ ഇവര്‍ ആയുധമെടുക്കും. അല്ലാത്തപ്പോള്‍ ഉപാസനകളില്‍ മുഴുകും. ആദ്യവിഭാഗത്തില്‍ ഒരു സാധകന് സംന്യാസദീക്ഷ ലഭിക്കാന്‍ ഏറെ ഘട്ടങ്ങള്‍ കടന്നുപോകണം. അയാള്‍ പരിവ്രാജക ജീവിതത്തിന് പ്രാപ്
തനാണോ എന്നറിയണം. അയാള്‍ ആര്‍ജ്ജിക്കുന്ന അറിവുകള്‍ ലോക ക്ഷേമത്തിന് ഉപകരിക്കുമോ എന്നു ബോധ്യമാവണം. വര്‍ഷങ്ങള്‍ നീണ്ട സാധനയിലൂടെ യോഗ്യത ബോധ്യപ്പെടുന്നവര്‍ക്കു മാത്രമേ ഗുരു സംന്യാസദീക്ഷ നല്‍കൂ.

അഘാഡയില്‍ സംന്യാസിയാവാന്‍ വരുന്നവര്‍ക്ക്, ഒരു കുംഭമേള തൊട്ട് അടുത്ത കുംഭമേള വരെ ചിട്ടയായ ചര്യകളും പരിശീലനങ്ങളും ഉണ്ടാവും. അവ തൃപ്തികരമായി പൂര്‍ത്തിയാക്കിയാല്‍ അഘാഡയിലെ സംന്യാസിയാവാം.

മൊത്തം പതിമൂന്ന് അഘാഡകളാണുള്ളത്. ഇതില്‍ ഏഴെണ്ണം ശങ്കരാചാര്യ പരമ്പരയില്‍ പെട്ട ശൈവ അഖാഡകള്‍ ആണ്. ശങ്കരാചാര്യര്‍ ചിട്ടപ്പെടുത്തിയ ദശനാമി സമ്പ്രദായത്തിലെ സരസ്വതി, തീര്‍ത്ഥ, ആരണ്യ, ഭാരതി, ആശ്രമ, ഗിരി, പര്‍വ്വത, സാഗര, വന, പുരി എന്നീ പേരുകളിലായിരിക്കും ഇതിലെ സംന്യാസിനാമങ്ങള്‍ അവസാനിക്കുക.

ജൂന അഘാഡയാണ് ഭാരതത്തിലെ ഏറ്റവും വലുതും പുരാതനവുമായ അഘാഡ. മഹാനിര്‍വ്വാണി, നിരഞ്ജിനി അഘാഡകളും പ്രധാനപ്പെട്ടവയാണ്. ശൈവ ബ്രഹ്മചാരികളുടേതാണ് അഗ്‌നി അഘാഡ. ഉത്തരഭാരത്തില്‍, ‘സംന്യാസി’ എന്ന വാക്ക് പൊതുവേ ശൈവരെ വിശേഷിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. കുംഭമേളയില്‍ പ്രാധാന്യവും ശൈവര്‍ക്കാണ്. ജൂന, മഹാനിര്‍വ്വാണി, നിരഞ്ജിനി, അഗ്‌നി, ആവാഹന്‍, ആനന്ദ്, അടല്‍ എന്നിവയാണ് ശൈവ അഘാഡകള്‍.

പതിമൂന്ന് അഘാഡകളില്‍ മൂന്നെണ്ണം വൈഷ്ണവരുടേതാണ്. ദിഗംബര്‍ അനി, നിര്‍മ്മോഹി അനി, ശ്രീ നിര്‍വ്വാണി അനി എന്നിവയാണ് വൈഷ്ണവ അഘാഡകള്‍. വൈഷ്ണവ സംന്യാസികളെ പൊതുവേ ‘വൈരാഗികള്‍’ എന്നാണ് വിളിക്കാറ്. ഇവരുടെ സംന്യാസ നാമം പൊതുവേ ‘ദാസ് ‘ എന്നായിരിക്കും അവസാനിക്കുന്നത്.
അഘാഡകളില്‍ രണ്ടെണ്ണം ഉദാസീനുകളുടേതാണ്. സിഖ് ഗുരുവായ ഗുരു നാനാക് ദേവിനെക്കൂടി ആചാര്യനായി കരുതി ആദരിക്കുന്നവരാണിവര്‍.

നയാ ഉദാസീന്‍, ബഡാ ഉദാസീന്‍ എന്നിവയാണ് ഉദാസീന്‍ വിഭാഗത്തിലെ അഘാഡകള്‍. ഇനിയൊന്നുള്ളതാണ് നിര്‍മ്മല്‍ അഘാഡ. ഇങ്ങനെ, മൊത്തം പതിമൂന്ന് അഘാഡകള്‍ ആണ് കുംഭമേളയില്‍ പങ്കെടുക്കുന്നതും അതിന്റെ നടത്തിപ്പില്‍ പ്രധാന പങ്ക് വഹിക്കുന്നതും.

ശൈവ അഘാഡകളിലെ മുഴുവന്‍ സംന്യാസിമാരും നാഗ ബാബമാര്‍ ആണ്. കുംഭമേളയ്‌ക്ക് പ്രത്യക്ഷമാകുകയും അതു കഴിഞ്ഞാല്‍ അപ്രത്യക്ഷരാകുകയും ചെയ്യുന്നവരല്ല നാഗ ബാബമാര്‍. ഹിമാലയത്തില്‍നിന്നും വന്ന് അങ്ങോട്ടുതന്നെ തിരിച്ചുപോകുന്ന കുറച്ചു പേര്‍ അവരില്‍ ഉണ്ടാകുമെന്ന് മാത്രം.

അഘോരികളും അഘാഡകളും തമ്മില്‍ ബന്ധമൊന്നുമല്ല. കേരളത്തില്‍ പലരും ഇതു സമാനമെന്നാണ് കരുതുന്നത്. എന്നാല്‍ നാഗ ബാബമാരും അഘോരികളും തമ്മില്‍ ഒരു ബന്ധവുമില്ല എന്നതാണ് വസ്തുത. ‘അഘോരി ‘ എന്നത് സംന്യാസവുമല്ല. ശ്മശാന സാധനാ സമ്പ്രദായക്കാരാണ് അഘോരികള്‍. ശ്മശാന സാധനയെ ഉത്തമ സാധനയായി സംന്യാസി സമൂഹം കാണുന്നുമില്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by