ന്യൂഡല്‍ഹി :ജമ്മുകാശ്മീരിലെ പൂഞ്ചില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ സൈനികന് വീരമൃത്യു. സൈനികൻ ദിവിനെ ഉധംപൂർ സൈനിക ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ വീരമൃത്യു വരിച്ചത് . കോമയിലായിരുന്ന ദിവിൻ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മരണവുമായി മല്ലിടുകയായിരുന്നു . ഡോക്ടർമാരുടെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ അമ്മ ജയലക്ഷ്മിയെ ഗ്രാമത്തിൽ നിന്ന് ആശുപത്രിയിലേക്ക് വിളിച്ചുവരുത്തി മകനെ കാണിച്ച് കൊടുത്തിരുന്നു.
അമ്മയുടെ ശബ്ദം കേട്ട് ദിവിൻ ചെറുതായി വിരൽ അനക്കിയത് ഏറെ പ്രതീക്ഷ ഉണ്ടാക്കിയിരുന്നു . എന്നാൽ പ്രതീക്ഷകളെല്ലാം അസ്തമിപ്പിച്ച് കഴിഞ്ഞ ദിവസമാണ് ദിവിൻ വിട പറഞ്ഞത് .
ഇന്നലെ ബംഗളൂരുവിലെത്തിച്ച ദിവിൻറെ മൃതദേഹം ഇന്ന് കുടകിലെത്തിച്ചു. ആദ്യം കുശാലനഗറിലെ പ്രൈമറി സ്കൂൾ ഗ്രൗണ്ടിൽ പൊതുദർശനത്തിനായി വച്ചു. പിന്നീട് സിദ്ധാപ്പൂരിലെ ഹൈസ്കൂൾ മൈതാനിയിൽ പൊതുദർശനത്തിന് വച്ചു.
10 വർഷം മുമ്പാണ് ദിവിൻ സൈന്യത്തിൽ ചേർന്നത്. ഫെബ്രുവരി 23 ന് വിവാഹം നടത്താനും നിശ്ചയിച്ചിരുന്നു. എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു. ഒരു വർഷം മുമ്പാണ് ദിവിന് പിതാവിനെ നഷ്ടപ്പെട്ടത്. മാതാപിതാക്കളുടെ ഏക മകനായിരുന്നു.തന്റെ മകൻ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചതിൽ അഭിമാനമുണ്ടെന്ന് അമ്മ ജയലക്ഷ്മി പറഞ്ഞു.












