Kerala

പുനരധിവാസം വൈകുന്നു ; വയനാട് കളക്ടറേറ്റിലേക്ക് പ്രകടനം നടത്തി ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍

ടൗണ്‍ഷിപ്പ് ഗുണഭോക്താക്കളുടെ പട്ടികയില്‍ വ്യാപക പിഴവുകള്‍ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ദുരന്തബാധിതര്‍ പ്രതിഷേധം നടത്തിയത്

Published by

വയനാട്:പുനരധിവാസം വൈകുന്നതില്‍ പ്രതിഷേധിച്ച് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ വയനാട് കളക്ടറേറ്റിലേക്ക് പ്രകടനം നടത്തി. ജനശബ്ദം ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആയിരുന്നു പ്രതിഷേധം.

ടൗണ്‍ഷിപ്പ് ഗുണഭോക്താക്കളുടെ പട്ടികയില്‍ വ്യാപക പിഴവുകള്‍ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ദുരന്തബാധിതര്‍ പ്രതിഷേധം നടത്തിയത്.

അതിനിടെ, വയനാട് ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസ ടൗണ്‍ഷിപ്പുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികള്‍ക്കുളള സ്‌പെഷ്യല്‍ ഓഫീസറായി (വയനാട് ടൗണ്‍ഷിപ്പ് പ്രിലിമിനറി വര്‍ക്ക്‌സ്) ഡോ. ജെ.ഒ അരുണിന് അധിക ചുമതല നല്‍കി സര്‍ക്കാര്‍ ഉത്തരവിറങ്ങി.നിലവില്‍ മലപ്പുറം എന്‍.എച്ച് 966 (ഗ്രീന്‍ഫീല്‍ഡ്) എല്‍.എ. ഡെപ്യൂട്ടി കളക്ടറാണ് ഡോ.ജെ ഒ അരുണ്‍.

വൈത്തിരി താലൂക്കില്‍ മേപ്പാടി പഞ്ചായത്തിലെ ഉരുള്‍പ്പൊട്ടല്‍ ദുരന്ത ബാധിതരായവരുടെ പുനരധിവാസത്തിന് മോഡല്‍ ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുന്നതിന് അനുയോജ്യമെന്ന് കണ്ടെത്തിയിട്ടുള്ള വൈത്തിരി താലൂക്കിലെ കോട്ടപ്പടി വില്ലേജ് ബ്ലോക്ക് നമ്പര്‍ 28, സര്‍വെ നമ്പര്‍ 366 ല്‍ പ്പെട്ട നെടുമ്പാല എസ്‌റ്റേറ്റിലെ സ്ഥലവും കല്‍പ്പറ്റ വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 19ലെ സര്‍വെ നമ്പര്‍ 88/1ല്‍പെട്ട എല്‍സ്‌റ്റോണ്‍ എസ്‌റ്റേറ്റിലെ സ്ഥലവും പൊസഷന്‍ ഏറ്റെടുക്കുന്നതിനും മോഡല്‍ ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുവാനും 2024 ഒക്ടോബര്‍ 10 ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

എന്നാല്‍, പുനരധിവാസം വൈകുന്നുവെന്നും എത്രയും വേഗം നടപടികള്‍ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടാണ് ദുരന്തബാധിതര്‍ പ്രതിഷേധവുമായി എത്തിയത്.എല്ലാ ആവശ്യങ്ങളും പരിഗണിക്കാമെന്ന് ജില്ലാ കളക്ടര്‍ ഡിആര്‍ മേഘശ്രീ ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക