കൊച്ചി: സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലെ തുകയുടെ വിനിയോഗം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് കോടതി നിർദ്ദേശം നൽകിയത്. റിപ്പോർട്ട് 18ന് സമർപ്പിക്കണം. മുണ്ടക്കൈ – ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് തുകയുടെ വിനിയോഗം, വയനാടിന് അധികമായി വേണ്ട തുക തുടങ്ങിയവ ഉൾപ്പെടുത്തി വേണം റിപ്പോർട്ട് സമർപ്പിക്കാൻ.
കണക്കുകള്‍ കേന്ദ്രത്തിന് കൈമാറാമെന്നും ക്രിസ്മസിനുശേഷം കണക്കുകളില്‍ വ്യക്തത വരുത്തി സര്‍ക്കാരുകള്‍ക്കിടയില്‍ മധ്യസ്തത വഹിക്കാമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തിനായി ഓഗസ്റ്റ് 17 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ എത്ര ചെലവഴിച്ചുവെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ സഹായം ആവശ്യപ്പെടണമെങ്കില്‍ ഫണ്ടില്‍ വ്യക്തത വരുത്തണമെന്നും കോടതി വ്യക്തമാക്കി.
എസ്ഡിആര്‍എഫില്‍ 782.99 കോടി രൂപയാണ് ഒക്ടോബര്‍ ഒന്ന് വരെ ഉണ്ടായിരുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഡിസംബര്‍ പത്ത് വരെ എസ്ഡിആര്‍എഫില്‍ ഉണ്ടായിരുന്നത് 700.5 കോടി രൂപയാണ്. ഇത് സംസ്ഥാനത്തെ മുഴുവന്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള തുകയാണ്. ഇത് ഉരുള്‍പൊട്ടല്‍ മേഖലയില്‍ മാത്രം ചെലവഴിക്കാന്‍ സാധിക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.
700 കോടിയില്‍ 471 കോടി സംസ്ഥാനത്തെ വിവിധ ആവശ്യങ്ങള്‍ക്കായി കൊടുത്തുതീര്‍ക്കാനുള്ളതാണ്. 121 കോടി രൂപ കൂടി മറ്റ് ആവശ്യങ്ങള്‍ക്കായി മാറ്റിവയ്‌ക്കേണ്ടതുണ്ട്. കണക്കില്‍ 700 കോടി രൂപയുണ്ടെങ്കിലും ഇത് വയനാടിനായി മാത്രം ഉപയോഗിക്കാന്‍ കഴിയില്ല. പുനരധിവാസത്തിന് ഭൂമി വാങ്ങാന്‍ എസ്ഡിആര്‍എഫ് തുക ഉപയോഗിക്കാന്‍ ചട്ടം അനുവദിക്കുന്നില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പാലങ്ങളുടെയും റോഡുകളുടെയും പുനരുദ്ധാരണത്തിനും നവീകരണത്തിനും എസ് ഡി ആർ എഫ് തുക പൂർണമായും വിനിയോഗിക്കാൻ നിലവിലെ ചട്ടങ്ങൾ പ്രായോഗികമല്ലന്നും സർക്കാർ കോടതിയെ അറിയിച്ചു.
ടൗണ്‍ഷിപ്പ് അടക്കം നിര്‍മിക്കാന്‍ അധികം തുക വേണം. സ്‌പോണ്‍സര്‍ഷിപ്പിലൂടെ അടക്കം സിഎംഡിആര്‍എഫില്‍ എത്തിയത് 682 കോടി രൂപയാണ്. എല്ലാ ചെലും കഴിഞ്ഞാല്‍ എസ്ഡിആര്‍എഫില്‍ ഉള്ളത് 61 കോടി രൂപ മാത്രമാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അമിക്കസ്‌ക്യൂറിയും റിപ്പോര്‍ട്ട് നല്‍കി.
എസ്ഡിആര്‍എഫ് തുക കടലാസില്‍ മാത്രമേ ഉള്ളുവെന്നാണ് ഇതിലൂടെ മനസിലാക്കുന്നതെന്ന് കോടതി പറഞ്ഞു. ഇക്കാര്യം കേന്ദ്രസര്‍ക്കാരിനെ കൂടി ബോധ്യപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ സഹായം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
















