കോഴിക്കോട്: തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ചേര്‍ന്ന സമസ്ത കേന്ദ്ര മുശാവറ യോഗത്തില്‍ നിന്ന് പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഇറങ്ങിപ്പോയി. ഇന്നലെ കോഴിക്കോട് ചേര്‍ന്ന മുശാവറ യോഗത്തില്‍ നടന്നത് അസാധാരണ സംഭവങ്ങള്‍. സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗത്തില്‍പ്പെട്ട ഉമര്‍ ഫൈസിയുടെ പ്രകോപന പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് ജിഫ്രി മുത്തുകോയ തങ്ങള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയത്.
സമസ്തയിലെ ലീഗുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ഉമര്‍ ഫൈസി മുക്കം മാറി നില്‍ക്കണമെന്ന് യോഗാദ്ധ്യക്ഷന്‍ ജിഫ്രി മുത്തുകോയ തങ്ങള്‍ ആവശ്യപ്പെട്ടത്. ഉമര്‍ ഫൈസി മുക്കം ലീഗ് അദ്ധ്യക്ഷനെതിരേ നടത്തിയ വിവാദ പരാമര്‍ശമായിരുന്നു ചര്‍ച്ചാ വിഷയം. ഉമര്‍ ഫൈസി മാറി നില്‍ക്കാന്‍ തയാറായില്ല. തുടര്‍ന്നാണ് അദ്ദേഹം വിവാദ പരാമര്‍ശം നടത്തിയത്. അധിക്ഷേപ പരാമര്‍ശത്തെ തുടര്‍ന്നാണ് യോഗാദ്ധ്യക്ഷന്‍ ഇറങ്ങിപ്പോയത്. എന്നാല്‍ പ്രസിഡന്റ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയെന്ന വാര്‍ത്ത സമസ്ത കേന്ദ്രങ്ങള്‍ നിഷേധിച്ചു.
മലപ്പുറത്ത് പാണക്കാട് തങ്ങളുടെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ നിന്ന് സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗം വിട്ടുനിന്നിരുന്നു. ഇന്നലെ ചേര്‍ന്ന മുശാവറ യോഗത്തിനു മുമ്പ് മറ്റൊരു യോഗം പ്രഹസനമായിരുന്നെന്നായിരുന്നു ലീഗ് വിരുദ്ധരുടെ നിലപാട്. എന്നാല്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലും സമസ്തയിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയേറ്റു.
വിവാദ വിഷയങ്ങളും തര്‍ക്ക വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ പ്രത്യേക മുശാവറ യോഗം അടുത്തയാഴ്ച ചേരുമെന്നാണ് ജിഫ്രി മുത്തുകോയ തങ്ങള്‍ പിന്നീട് അറിയിച്ചത്. പുറത്താക്കപ്പെട്ട അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി നേതൃത്വം നല്കുന്നതോ അദ്ദേഹത്തിന് പങ്കാളിത്തമുള്ളതോ ആയ ഒരു വിദ്യാഭ്യാസ സംവിധാനവുമായും സമസ്തയ്‌ക്ക് ബന്ധമുണ്ടാകില്ലെന്ന് മുശാവറ യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: