Cricket

സയ്യിദ് മുഷ്താഖ് അലി ടി20: ഷമി തിളങ്ങി; ബംഗാള്‍ ക്വാര്‍ട്ടറില്‍

Published by

ബെംഗളൂരു: സയ്യിദ് മുഷ്താഖ് അലി ടി 20 ക്രിക്കറ്റില്‍ ബംഗാള്‍ ക്വാര്‍ട്ടറില്‍. അവസാന പന്ത് ആവേശം അലയടിച്ച പോരാട്ടത്തില്‍ മൂന്ന് റണ്‍സിന് ചണ്ഡീഗഡിനെ പരാജയപ്പെടുത്തിയാണ് ബംഗാള്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ആദ്യം ബാറ്റ്് ചെയ്ത ബംഗാള്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തപ്പോള്‍ ചണ്ഡീഗഡിന് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ബാറ്റുകൊണ്ടും പന്തുകൊണ്ടും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത മുഹമ്മദ് ഷമിയാണ് ബംഗാളിന്റെ ഹീറോ.

17 പന്തില്‍ പുറത്താവാതെ 32 റണ്‍സെടുത്ത ഷമി ബൗളിംഗിനെത്തിയപ്പോള്‍ നാല് ഓവറില്‍ 25 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റും സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത ബംഗാള്‍ ഉയര്‍ത്തിയ 160 റണ്‍സിലേക്ക് ബാറ്റ് വീശിയ ചണ്ഡീഗഡിനായി 20 പന്തില്‍ 32 റണ്‍സ് നേടിയ രാജ് ബാവയാണ് ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ മനന്‍ വോഹ്റ (23), പ്രദീപ് യാദവ് (27), നിഖില്‍ ശര്‍മ (22) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. അര്‍സ്ലന്‍ ഖാന്‍ (0), ശിവം ഭാംബ്രി (14), ഭാഗ്മെന്ദര്‍ ലാതര്‍ (6), ജഗ്ജിത് സിംഗ് (12) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. സന്ദീപ് ശര്‍മ (0), നിശുങ്ക് ബിര്‍ല (4) പുറത്താവാതെ നിന്നു. ബംഗാളിന് വേണ്ടി സയന്‍ ഘോഷ് നാല് വിക്കറ്റ് വീഴ്‌ത്തി. കനിഷ്‌ക് സേഥിന് രണ്ട് വിക്കറ്റും സ്വന്തമാക്കി.

നേരത്തെ ബംഗാളിന് വേണ്ടി ഷമിക്ക് പുറമെ കരണ്‍ലാല്‍ (33), പ്രദീപ്ത പ്രമാണിക്ക് (30), വൃതിക് ചാറ്റര്‍ജി (28) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

മോശം തുടക്കമായിരുന്നു ബംഗാളിന്. 21 റണ്‍സെടുക്കുന്നതിനിടെ അവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. അഭിഷേക് പോറല്‍ (8), സുധീപ് കുമാര്‍ ഗരാമി (0), ഷാകിര്‍ ഹബീബ് ഗാന്ധി (10) എന്നിവരാണ് മടങ്ങിയത്. പിന്നാലെ കരണ്‍ – വൃതിക് സഖ്യം 40 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതാണ് ബംഗാളിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഈ കൂട്ടുകെട്ട് പിരിഞ്ഞശേഷം തുടര്‍ന്നെത്തിയ ഷഹ്ബാസ് അഹമ്മദിനും (7) തിളങ്ങാനായില്ല. ഇതിനിടെ കരണ്‍, അഗ്‌നിവ് പാന്‍ (6), കനിഷ്‌ക് സേത് (1) എന്നിവരും മടങ്ങി. പിന്നീടായിരുന്നു ഷമിയുടെ വെടിക്കെട്ട്. പത്താമനായി ക്രീസിലെത്തിയ ഷമി 17 പന്തുകള്‍ മാത്രമാണ് നേടിട്ടത്. രണ്ട്് സിക്സും മൂന്ന് ഫോറും ഷമിയുടെ ഇന്നിങ്‌സിലുണ്ടായിരുന്നു.

സീസണില്‍ ഇതുവരെ ബംഗാളിന് വേണ്ടി എട്ട് മത്സരങ്ങള്‍ കളിച്ച ഷമി ഒമ്പത് വിക്കറ്റുകള്‍ വീഴ്‌ത്തിയിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by