Kerala

സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ തന്നെ കൈകാര്യം ചെയ്യാന്‍ മന്ത്രി പറഞ്ഞെന്ന് ബിപിന്‍ സി. ബാബു

Published by

ആലപ്പുഴ: സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ തനിക്ക് വധഭീഷണിയുണ്ടെന്ന് ബിപിന്‍ സി. ബാബു. ആലപ്പുഴ ജില്ലയുടെ മന്ത്രി തന്നെ കൈകാര്യം ചെയ്യാന്‍ പ്രവര്‍ത്തക യോഗത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ പ്രതിരോധിക്കാന്‍ തീരുമാനിച്ചതായി അറിഞ്ഞിരിക്കുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രതിരോധ രീതി നമുക്കെല്ലാവര്‍ക്കും അറിവുള്ളതാണ്. ജില്ലയുടെ മന്ത്രി പ്രവര്‍ത്തന യോഗത്തില്‍ എന്നെ കൈകാര്യം ചെയ്യണം എന്ന് പറഞ്ഞിരിക്കുകയാണ്. ജനിച്ചാല്‍ ഒരു ദിവസം മരിക്കണം. സഖാവ് ടി. പി. ചന്ദ്രശേഖരന്റെ അവസ്ഥ നമ്മളെല്ലാവരും കണ്ടതാണ്.

പുന്നപ്ര വയലാറിന്റെ നാട്ടില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈറ്റില്ലമായ പത്തിയൂരില്‍ ഇതെല്ലാം നേരിടേണ്ടി വരുമെന്ന് മനസ്സിലാക്കിക്കൊണ്ടു തന്നെയാണ് ഞാന്‍ ബിജെപിയില്‍ അംഗത്വം എടുത്തത്. എന്നെ ഇനി തളര്‍ത്തിയിട്ടാലും എന്നെ ഭൂമിയില്‍ നിന്ന് ഇല്ലാതാക്കിയാലും ബിജെപിയുടെ വളര്‍ച്ചയേ വിപ്ലഭൂമിയായ ആലപ്പുഴയില്‍ ഇനി നിങ്ങള്‍ക്ക് തടയാന്‍ കഴിയില്ല’, എന്നായിരുന്നു അദ്ദേഹം ഫെയ്‌സ് ബുക്കില്‍ കുറിച്ചത്. അടുത്തിടെയാണ് ജില്ലാ പഞ്ചായത്തംഗവും മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ബിപിന്‍ സി. ബാബു സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ ഭാര്യ നല്‍കിയ സ്ത്രീധന പീഡന പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക