India

മഹാരാഷ്‌ട്രയിൽ കാവിതരംഗത്തിന്റെ തേരോട്ടം; മഹായുതി സഖ്യം അധികാരത്തുടർച്ചയിലേക്ക്, ഇൻഡി സഖ്യം തകർന്നടിഞ്ഞു

Published by

മുംബൈ: മഹാരാഷ്‌ട്രയില്‍ ബിജെപി സഖ്യമായ മഹായുതി അധികാരത്തുടർച്ചയിലേക്ക്. വോട്ടെണ്ണിലിന്റെ ആദ്യമണിക്കൂറുകളില്‍ തന്നെ ലീഡുനിലയില്‍ മഹായുതി കേവലഭൂരിപക്ഷമായ 145 എന്ന മാന്ത്രികസംഖ്യ മറികടന്നു. ഏറ്റവും ഒടുവിലെ ഫലസൂചനകള്‍ പ്രകാരം ബിജെപിയുടെ കരുത്തില്‍ 217 സീറ്റുകളിലാണ് മഹായുതി മുന്നേറുന്നത്. ഇതില്‍ 125 സീറ്റുകളില്‍ ബിജെപിയ്‌ക്കാണ് ലീഡ്. കേവലഭൂരിപക്ഷത്തിനും അപ്പുറമാണ് മഹാരാഷ്‌ട്രയിൽ കാവിതരംഗത്തിന്റെ തേരോട്ടം.

എക്‌സിറ്റ് പോൾ ഫലങ്ങളെയും കടത്തിവെട്ടിയാണ് മഹാരാഷ്‌ട്രയിൽ മഹായുതി കുതിക്കുന്നത്. മഹായുതി 118 മുതൽ 175 വരെ സീറ്റുകൾ നേടുമെന്നായിരുന്നു പ്രവചനം.
ശിവസേന ഏക്‌നാഥ് ഷിന്ദേ വിഭാഗം 54 സീറ്റുകളിലും എന്‍സിപി അജിത് പവാര്‍ വിഭാഗം 35 സീറ്റുകളിലും മുന്നേറ്റം തുടരുകയാണ്. ബിജെപി. സ്ഥാനാര്‍ഥികളായ ദേവേന്ദ്ര ഫഡ്‌നവിസ് നാഗ്പുര്‍ സൗത്ത് വെസ്റ്റിലും ശ്രീജയ ചവാന്‍ ബോഖറിലും ചന്ദ്രകാന്ത് പാട്ടീല്‍ കോത്രൂഡിലും നീതേഷ് റാണെ കങ്കാവാലിയിലും മുന്നിട്ടുനില്‍ക്കുകയാണ്.

കോപ്രി പാച്ച്പഖഡിയില്‍ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേയും ബാരാമതിയില്‍ അജിത് പവാറും മുന്നിലാണ്. ശിവസേന ഉദ്ദവ് വിഭാഗം സ്ഥാനാര്‍ഥി ആദിത്യ താക്കറെ വര്‍ളിയില്‍ ലീഡ് ചെയ്യുന്നു.

മഹാരാഷ്‌ട്രയിലെ തെരഞ്ഞെടുപ്പ് ചിത്രത്തില്‍ തീര്‍ത്തും മങ്ങിയതായിരുന്നു മഹാവികാസ് അഘാഡിയുടെ പ്രകടനം. ആദ്യമണിക്കൂറുകളില്‍ വെറും 60 സീറ്റുകളില്‍ മാത്രമാണ് മഹാവികാസ് അഘാഡിയുടെ മുന്നേറ്റം. കോണ്‍ഗ്രസ് 22 സീറ്റുകളിലും ശിവസേന ഉദ്ദവ് താക്കറെ വിഭാഗം 20 സീറ്റുകളിലും എന്‍സിപി ശരദ് പവാര്‍ 12 സീറ്റുകളിലും മാത്രമാണ് ലീഡ് ചെയ്യുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by