ടെഹ്റാൻ : ഇറാൻ പരമോന്നത നേതാവ് അലി ഖമേനി തന്റെ രണ്ടാമത്തെ മകൻ മൊജ്തബ ഖമേനിയെ അടുത്ത നേതാവായി തെരഞ്ഞെടുത്തതായി റിപ്പോർട്ട് . 85 കാരനായ ഖമേനി രോഗബാധിതനാണെന്നും , കോമയിലാണെന്നുമാണ് സൂചന .ഖമേനിയുടെ നിർദ്ദേശപ്രകാരം സെപ്റ്റംബർ 26ന് അതീവ രഹസ്യമായി നടന്ന യോഗത്തിലാണ് പിൻഗാമിയെ സംബന്ധിച്ച് തീരുമാനമുണ്ടായത്.
ഇറാനെ സംബന്ധിച്ച് സായുധ സേന, ജുഡീഷ്യറി, വാർത്താ മാദ്ധ്യമങ്ങൾ എല്ലാം പരമോന്നത നേതാവിന്റെ കീഴിലാണ്. രാജ്യത്തിന്റെ അധികാരം നിയന്ത്രിക്കുന്ന ഗാർഡിയൻ കൗൺസിൽ അടക്കം ഖമേനിയുടെ അധികാരത്തിൻ കീഴിലാണ്. അതുകൊണ്ട് തന്നെ അതീവ രഹസ്യമായി അധികാരം മകന് നൽകാനാണ് നീക്കം .
പിതാവ് ജീവിച്ചിരിക്കുമ്പോൾ തന്നെ മകന്റെ സ്ഥാനാരോഹണ ചടങ്ങുകൾ നടത്തിയേക്കുമെന്നും സൂചനയുണ്ട്. ഖമേനിയുടെ പ്രായവും , ആരോഗ്യസ്ഥിതിയുമാണ് ഇറാന്റെ പ്രധാന വെല്ലുവിളി.
എങ്കിലും ഖമേനിയുടെ മകൻ പരമോന്നത നേതാവാകുന്നതിൽ ഇറാൻ ജനതയ്‌ക്ക് കടുത്ത എതിർപ്പുണ്ട്. ഇത് മുൻകൂട്ടി കണ്ടാണ് വിവരം രഹസ്യമായി സൂക്ഷിക്കാൻ തീരുമാനിച്ചത്. ഔദ്യോഗിക പദവിയില്ലെങ്കിലും കഴിഞ്ഞ രണ്ട് വർഷമായി ഇറാനിയൻ ഭരണകൂടത്തിന്റെ തന്ത്രപരമായ പല തീരുമാനങ്ങൾക്ക് പിന്നിലും മൊജ്തബ ഖമേനിയാണെന്ന് പറയപ്പെടുന്നു.
1979 ൽ ഇസ്ലാമിക വിപ്ലവത്തിന് ശേഷമാണ് പരമോന്നത നേതാവ് എന്ന പദവി ഇറാനിൽ ഉണ്ടാകുന്നത് . ഇറാന്റെ ചരിത്രത്തിൽ ഇതുവരെ രണ്ട് പരമോന്നത നേതാക്കൾ മാത്രമേ ഉണ്ടായിട്ടുള്ളൂ.ഇസ്ലാമിക വിപ്ലവത്തിന് ശേഷം അധികാരത്തിൽ വന്ന റുഹൊള്ള ഖമേനിയായിരുന്നു ആദ്യത്തെ പരമോന്നത നേതാവ്. 1989 ൽ മരണം വരെ അദ്ദേഹം ആ സ്ഥാനത്ത് തുടർന്നു . റുഹൊള്ള ഖമേനിയുടെ മരണശേഷമാണ് അലി ഖമേനി രാജ്യത്തിന്റെ പരമോന്നത നേതാവാകുന്നത്.
















