Cricket

രഞ്ജി ക്രിക്കറ്റ്: സച്ചിന്‍ ബേബിക്കും മുഹമ്മദ് അസറുദ്ദീനും അര്‍ദ്ധ സെഞ്ച്വറി; കേരളം എട്ടിന് 285

Published by

ലഹ്‌ലി: ഹരിയാനയ്‌ക്കെതിരായ രഞ്ജി ക്രിക്കറ്റിന്റെ രണ്ടാം ദിനം കേരള നായകന്‍ സച്ചിന്‍ ബേബിക്കും മുഹമ്മദ് അസറുദ്ദീനും അര്‍ദ്ധ സെഞ്ച്വറി. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ടീം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെടുത്തിട്ടുണ്ട്.
ആദ്യ ദിനം രോഹനും അക്ഷയും അര്‍ദ്ധ സഞ്ച്വറി നേട്ടം കൈവരിച്ചതിന് പിന്നാലെയാണ് രണ്ടാംദിനവും കേരളത്തിന്റെ താരങ്ങള്‍ അര്‍ദ്ധ സെഞ്ച്വറി നേടുന്നത്. 146 പന്തില്‍ സച്ചിന്‍ ബേബി 52 റണ്‍സെടുത്തപ്പോള്‍ മുഹമ്മദ് അസറുദ്ദീന്‍ 74 പന്തില്‍ നിന്നാണ് മൂന്ന് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 53 റണ്‍സ് നേടി. ഇരുവരുടെയും പ്രകടനമാണ് ഇന്നലെ കേരളത്തിന് ആശ്വാസമായത്.

മത്സരത്തിന്റെ രണ്ടാം ദിനമായ ഇന്നലെ ബാറ്റിങ് തുടങ്ങുമ്പോള്‍ കേരളം രണ്ടിന് 138 എന്ന ശക്തമായ നിലയിലായിരുന്നു. വിക്കറ്റുകള്‍ അതിവേഗം വീഴാന്‍ തുടങ്ങുന്നതിനിടെയാണ് സച്ചിനും അസ്ഹറുദീനും കേരള ഇന്നിങ്‌സിന് രക്ഷയായത്. ഇരുവരുടെയും പ്രകടനമികവിന്റെ ബലത്തിലാണ് ടീം 250 കടന്നത്. ചൗധരി ബന്‍സിലാല്‍ സ്‌റ്റേഡിയത്തില്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇന്നലെയും മത്സരം വൈകിയാണ് ആരംഭിച്ചത്. ഇന്നിങ്‌സ് പുനരാരംഭിച്ച കേരളത്തിന് പത്ത് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അക്ഷയ് ചന്ദ്രന്റെ വിക്കറ്റ് നഷ്ടപ്പെട്ടു. 59 റണ്‍സെടുത്ത അക്ഷയ്, തുടര്‍ന്ന് ക്രീസിലെത്തിയ ജലജ് സക്‌സേന (4), സല്‍മാന്‍ നിസാര്‍ (0) എന്നിവരും കംബോജിന്റെ പന്തിലാണ് പുറത്തായത്.

സ്‌കോര്‍ 158 ല്‍ എത്തിയപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടമായ കേരളത്തെ കരകയറ്റിയത് ഏഴാമനായി ഇറങ്ങിയ മുഹമ്മദ് അസറുദ്ദീന്റെയും ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെയും കൂട്ടുകെട്ടായിരുന്നു. ഇരുവരും ചേര്‍ന്ന് 71 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ കേരളത്തിന്റെ സ്‌കോര്‍ 200 കടന്നു. സ്‌കോര്‍ 232ല്‍ എത്തിയപ്പോള്‍ അസറുദ്ദീനെ നഷ്ടപ്പെട്ടു. പിന്നാലെ സച്ചിനും മടങ്ങി. തുടര്‍ന്ന് 15 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ നിതീഷ് എംഡിയെയും കേരളത്തിന് നഷ്ടമായി. മത്സരം ഇന്നത്തേക്ക് പിരിയുമ്പോള്‍ പത്താമനായി ഇറങ്ങിയ ബേസില്‍ തമ്പി(നാല്)യെ കൂട്ടുപിടിച്ച് ഷോണ്‍ റോജര്‍(37) പൊരുതിക്കൊണ്ടിരിക്കുകയാണ്. 27 ഓവറില്‍ 48 റണ്‍സ് വഴങ്ങി കേരളത്തിന്റെ എട്ട് വിക്കറ്റും വീഴ്‌ത്തിയത് അന്‍ഷുല്‍ കംബോജാണ്. വെളിച്ചക്കുറവ് മൂലം കളി ഇന്നലെ നേരത്തെ നിര്‍ത്തിവച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക