കൊച്ചി ; പ്ലാസ്റ്റിക് കട്ട ശ്വാസകോശത്തിൽ കുരുങ്ങി ഗുരുതരാവസ്ഥയിലായ ഒൻപതു വയസ്സുകാരനെ റിജിഡ് ബ്രോങ്കോസ്കോപ്പി ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു.
എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ ഇഎൻടി സർജൻ ഡോ. വി.ഡി. പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ ചികിത്സയാണു കുട്ടിയെ സാധാരണ ജീവിതത്തിലേക്കു കൊണ്ടുവന്നത്.
റബർ ട്യൂബ് കടിച്ചു വലിച്ചു കളിക്കുന്നതിനിടെയാണു ശ്വാസകോശത്തിലേക്ക് അബദ്ധത്തിൽ കട്ട കടന്നത്. അതോടെ ചുമയും ശക്തമായ ശ്വാസതടസ്സവും അനുഭവപ്പെട്ടു. സിടി സ്കാനിൽ വസ്തു ശ്വാസകോശത്തിൽ കണ്ടെത്തി. പ്രധാന ശ്വാസനാളി പൂർണമായും തടസ്സപ്പെടുത്തുന്ന രീതിയിലാണു പ്ലാസ്റ്റിക് കട്ട കുടുങ്ങിയത്.
ഉടൻ രോഗിയെ ബോധരഹിതനാക്കി ശ്വാസകോശത്തിലേക്കു സൂക്ഷ്മമായ നിരീക്ഷണ ക്യാമറ കടത്തി പ്രത്യേക ഉപകരണത്തിന്റെ സഹായത്തോടെ പ്ലാസ്റ്റിക് കട്ട നീക്കം ചെയ്തു. രണ്ടു ദിവസത്തെ വിശ്രമത്തിനു ശേഷം കുട്ടിയെ ഡിസ്ചാർജ് ചെയ്തു.
















