India

മഹായുതി സ്ഥാനാർഥികൾക്കായി പ്രചാരണം; കേന്ദ്രമന്ത്രി സുരേഷ് ഗോപി 17ന് മുംബൈയിലെത്തും, സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങൾ

Published by

മുംബൈ: മഹാരാഷ്‌ട്രയിലെ മഹായുതി സ്ഥാനാർഥികൾക്കായി പ്രചാരണം നടത്താൻ കേന്ദ്രമന്ത്രി സുരേഷ് ഗോപി 17-നെത്തും. രാവിലെ മുംബൈ നഗരത്തിലെത്തുന്ന സുരേഷ് ഗോപിയെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് മഹാരാഷ്‌ട്ര ബിജെപി കേരള വിഭാഗം നടത്തുന്നത്. രാവിലെ പത്തിന് മീരാറോഡിൽ താലപ്പൊലി, വാദ്യ മേളങ്ങളൊടെ സ്വീകരണമൊരുക്കും. തുടർന്നുനടക്കുന്ന പൊതുസമ്മേളനത്തെ സുരേഷ് ഗോപി അഭിസംബോധനചെയ്യും.

മീരഭയന്തർ ബി.ജെ.പി. സ്ഥാനാർഥി നരേന്ദ്രമേത്ത പങ്കെടുക്കും. 12 മണിക്ക് വസായിലെ അമ്പാടി റോഡിലുള്ള മുഖ്യ തിരഞ്ഞെടുപ്പുകാര്യാലയത്തിൽ സ്വീകരണം നൽകും. തുടർന്ന്, വസായ് സ്ഥാനാർഥി സ്നേഹ ദൂബെ, നല്ലസൊപ്പാര സ്ഥാനാർഥി രാജൻ നായിക്‌ എന്നിവരുടെ പ്രചാരണപരിപാടിയിൽ പങ്കെടുക്കും. വൈകീട്ട് മൂന്നിന് താനെയിൽ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേ, സഞ്ജയ് കേത്ക്കർ എന്നിവർക്കായി വോട്ടഭ്യർഥിക്കും.

അഞ്ചിന് ഡോംബിവിലി സ്ഥാനാർഥി രവീന്ദ്ര ചവാന്റെ പ്രചാരണയോഗത്തിൽ സുരേഷ് ഗോപി സംസാരിക്കും. ആറരയ്‌ക്ക് നെരൂളിൽ മന്ദാ മാത്രെയുടെ പ്രചാരണത്തിലും, ഏഴരയ്‌ക്ക് പൻവേലിൽ പ്രശാന്ത് താക്കൂറിന്റെ പ്രചാരണപരിപാടിയിലും പങ്കെടുക്കും.

പരിപാടിയുടെ വിജയത്തിനായി ബി.ജെ.പി. കേരള വിഭാഗം മഹാരാഷ്‌ട്ര കൺവീനർ ഉത്തംകുമാറിന്റെ നേതൃത്വത്തിൽ ദാമോദരൻ പിള്ള, രമേശ് കലംബൊലി, മോഹൻ നായർ, ശ്രീകുമാരി മോഹൻ, സന്തോഷ് നടരാജൻ എന്നിവർചേർന്ന് കമ്മിറ്റി രൂപവത്കരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by