Thiruvananthapuram

ആറാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന് 12 വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും

Published by

 തിരുവനന്തപുരം: ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു കേസില്‍ ചിത്രകലാ അധ്യാപകനെ 12 വര്‍ഷം കഠിനതടവും 20,000 രൂപ പിഴയ്‌ക്കും ശിക്ഷിച്ചു. പാങ്ങപ്പാറ സ്വദേശിയായ രാജേ്ര്രന്ദ(65)നെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആര്‍. രേഖ ശിക്ഷിച്ചത്.

പിഴ തുക കുട്ടിക്ക് നല്‍കണമെന്നും പിഴ അടച്ചില്ലെങ്കില്‍ നാല് മാസം കൂടുതല്‍ തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.

2023 മെയ് മാസം മുതല്‍ ജൂണ്‍ 25 വരെയാണ് അയല്‍വാസി കൂടിയായ പ്രതി ചിത്രകല പഠിപ്പിക്കാന്‍ കുട്ടിയുടെ വീട്ടില്‍ വന്നത്. പഠിപ്പിക്കാന്‍ വന്നിരുന്ന കാലയളവില്‍ പ്രതി പലതവണ കുട്ടിയുടെ സ്വകാര്യ ഭാഗത്ത് സ്പര്‍ശിക്കുകയും മറ്റും ചെയ്യുമായിരുന്നു. പ്രതി അവസാനമായി പഠിപ്പിക്കാന്‍ വന്നത് ജൂണ്‍ 25 നാണ്. അന്ന് പ്രതി മനുഷ്യശരീരം വരയ്‌ക്കാന്‍ പഠിപ്പിക്കാമെന്ന് പറഞ്ഞ് കുട്ടിയുടെ സ്വകാര്യ ഭാഗത്ത് തൊട്ട് വരച്ചുകാണിക്കുകയായിരുന്നു. കുട്ടി പേടിച്ചു പുറത്ത് പറഞ്ഞില്ല. ഒടുവില്‍ സഹികെട്ട് പീഡന വിവരം അമ്മയോട് വെളിപ്പെടുത്തിയതിനെത്തുടര്‍ന്നാണ് വീട്ടുകാര്‍ ശ്രീകാര്യം പോലീസില്‍ പരാതി നല്‍കിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക