ന്യൂദൽഹി : പടിഞ്ഞാറൻ ദൽഹിയിലെ രജൗരി ഗാർഡൻ ഏരിയയിലെ ബർഗർ കിംഗിൽ ഒരാളെ കൊലപ്പെടുത്തിയ കേസിൽ ഗുണ്ടാസംഘം ഹിമാൻഷു ഭാവുവിന്റെ 19 കാരിയായ കൂട്ടാളിയെ ദൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിലെ ഇന്തോ-നേപ്പാൾ അതിർത്തിയിൽ വച്ചാണ് ‘ലേഡി ഡോൺ’ എന്ന് വിളിക്കുന്ന അന്നു ധങ്കറിനെ പോലീസ് പിടികൂടിയത്.
ജൂൺ 18 ന് ഫാസ്റ്റ് ഫുഡ് കടയിൽ കൊലപാതകം നടന്നത് മുതൽ പങ്കാളി കുറ്റവാളിയായ അന്നു ധങ്കർ ഒളിവിൽ പോയിരുന്നു. ഹരിയാനയിലെ റോഹ്തക് നിവാസിയാണ് ധങ്കർ. അതേ സമയം ബർഗർ കിംഗ് റെസ്റ്റോറൻ്റിൽ അമനെ കൊലപ്പെടുത്തിയ സംഭവത്തിൽ അവർക്ക് പങ്കുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അമിത് കൗശിക് പറഞ്ഞു.
ജൂണ് 18ന് രാത്രിയാണ് ദൽഹിയെ വിറപ്പിച്ച കൊലപാതകം അരങ്ങേറുന്നത്. രാത്രി 9.30ഓടെ രജൗരി ഗാർഡനിലെ ഫാസ്റ്റ് ഫുഡ് ഔട്ട് ലെറ്റിൽ മൂന്ന് പേർ ബൈക്കിൽ എത്തി. തുടർന്ന് അവരിൽ ഒരാൾ പുറത്ത് തന്നെ തുടർന്നു. രണ്ട് പേർ അകത്തേക്ക് പോയി ഒരു സ്ത്രീയോടൊപ്പം ഇരിക്കുകയായിരുന്ന അമനെ അടുത്ത് നിന്ന് 25 റൗണ്ട് വെടിയുതിർക്കുകയായിരുന്നു. അമൻ സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടു.
തുടർന്ന് നടന്ന അന്വേഷണത്തിൽ അമാനുമായി സൗഹൃദം സ്ഥാപിക്കാൻ സോഷ്യൽ മീഡിയയിലൂടെ അമനെ പ്രലോഭിപ്പിച്ച സ്ത്രീ അന്നു ധങ്കറാണെന്ന് കണ്ടെത്തി. വെടിയേറ്റ് മരിക്കുമ്പോൾ അമനോടൊപ്പം ഭക്ഷണശാലയിൽ ഇരുന്നത് അന്നുവായിരുന്നെന്ന് തെളിഞ്ഞു. തുടർന്ന് അന്നു ഒളിവിൽ പോയി. ഇതിനിടയിലാണ് കുറ്റവാളിയെ ഇന്ത്യ-നേപ്പാൾ അതിർത്തിക്ക് സമീപം നിന്നും പിടി കൂടിയതെന്ന് ഡിസിപി പറഞ്ഞു.
ചോദ്യം ചെയ്യലിൽ താൻ ഹിമാൻഷു ഭാവുവുമായും സാഹിൽ റിട്ടോലിയയുമായും സൗഹൃദത്തിലായിരുന്നുവെന്ന് യുവതി വെളിപ്പെടുത്തി. യുഎസിലേക്ക് കുടിയേറാൻ ഹിമാൻഷുവിന്റെയും സംഘത്തിന്റെയും ചെലവിൽ വിസയും മറ്റ് രേഖകളും വാഗ്ദാനം ചെയ്തു. ഇതിനെ തുടർന്നാണ് കുറ്റകൃത്യത്തിന് കൂട്ടുനിന്നതെന്ന് അന്നു പോലീസിനോട് പറഞ്ഞു.
ജൂൺ 18 ന് ബർഗർ കിംഗിൽ അമൻ തന്നെ കാണാൻ വരുന്നുണ്ടെന്ന് അന്നു ഹിമാൻഷു ഭാവുവിനെ അറിയിച്ചു. തുടർന്നാണ് രാത്രി കൊലപാതകം നടത്തിയത്.
















