Kerala

അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ആന്റണി രാജു-തോമസ് കെ തോമസ്

ആരോപണത്തിന് കാരണം കുട്ടനാട് സീറ്റ് ലക്ഷ്യം വച്ചുള്ള ആന്റണി രാജുവിന്റെ നീക്കമാണ്

Published by

ആലപ്പുഴ: തനിക്കെതിരായ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ക്ക് പിന്നില്‍ മുന്‍ മന്ത്രിയും എം എല്‍ എയുമായ ആന്റണി രാജു ആണെന്ന് കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് . വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തോമസ് മന്ത്രിയാകില്ലെന്നും താനൊരു ടോര്‍പിഡോ വെച്ചിട്ടുണ്ടെന്നും ആന്റണി രാജു പലരോടും പറഞ്ഞിട്ടുണ്ട്. ഇത് അത്തരത്തിലുള്ള ആന്റണി രാജുവിന്റെ നീക്കമാണെന്നും തോമസ് കെ തോമസ് പറഞ്ഞു.

താന്‍ മന്ത്രിയാകുമെന്ന് വന്നപ്പോഴാണ് ആരോപണം ഉയര്‍ന്നത്. എന്‍സിപി അജിത് പവാര്‍ പക്ഷത്തേക്ക് വരുന്നതിനായി രണ്ട് എംഎല്‍എമാര്‍ക്ക് 100 കോടിയുടെ ഓഫര്‍ നല്‍കിയെന്ന ആരോപണമാണ് തോമസ് കെ തോമസിനെതിരെ ഉയര്‍ന്നത്. മുഖ്യമന്ത്രി തന്നെ അവിശ്വസിക്കും എന്ന് കരുതുന്നില്ല. പിസി ചാക്കോയോട് ഇക്കാര്യം മുഖ്യമന്ത്രി തന്നെയാണ് പറഞ്ഞത്.

ശരത് പവാറിനൊപ്പമാണ് താന്‍. അജിത് പവാര്‍ ഒന്നും ആവശ്യപ്പെട്ടില്ല. ആന്റണി രാജുവിന് തന്നോട് വൈരാഗ്യം എന്തിനെന്ന് അറിയില്ല. തോമസ് ചാണ്ടിയെ ആന്റണി രാജു ബുദ്ധിമുട്ടിച്ചിട്ടുണ്ട്. ആരോപണത്തിന് കാരണം കുട്ടനാട് സീറ്റ് ലക്ഷ്യം വച്ചുള്ള ആന്റണി രാജുവിന്റെ നീക്കമാണ്. ആരോപണം അന്വേഷിക്കണം. രണ്ട് എംഎല്‍എമാരെ വില കൊടുത്ത് വാങ്ങിയിട്ട് തനിക്ക് എന്താണ് പ്രയോജനമെന്നും തോമസ് തോമസ് ചോദിച്ചു. ആരോപണത്തില്‍ മുഖ്യമന്ത്രിക്ക് നല്‍കിയ മറുപടിയില്‍ തനിക്ക് തിരികെ മറുപടി കിട്ടിയിട്ടില്ല.

മുഖ്യമന്ത്രിയെ ആന്റണി രാജു തെറ്റിദ്ധരിപ്പിച്ചു. ഉപതെരഞ്ഞെടുപ്പിന് ശേഷം മന്ത്രിയാകുമെന്ന് തോമസ് കെ തോമസ് പറഞ്ഞു. ആന്റണി രാജു തന്നെ ദ്രോഹിച്ചിട്ടുള്ളയാളാണ്. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ഗൂഢാലോചന പരിശോധിക്കണമെന്നും തോമസ് കെ തോമസ് പറഞ്ഞു. എന്‍സിപിയിലെ എതിര്‍ ചേരിയുടെ പങ്ക് തള്ളിക്കളയുന്നില്ല. എകെ ശശീന്ദ്രന്‍ നല്ല മന്ത്രി ആണ്.എന്നാല്‍ മന്ത്രി മാറ്റം പാര്‍ട്ടി തീരുമാനം ആണെന്നും തോമസ് കെ തോമസ് പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക