Business

സമൂഹമാധ്യമങ്ങളില്‍ ചൂടന്‍ ചര്‍ച്ചയായി രത്തന്‍ ടാറ്റ കയ്യില്‍ ധരിച്ച ഈ വാച്ച് ;ഇതിന്റെ വിലയെത്രയെന്ന് പറയാമോ?

Published by

മുംബൈ: ജീവിതത്തില്‍ കയ്യിലുള്ള പണം പ്രദര്‍ശിപ്പിക്കരുതെന്ന ഉപദേശം ലഭിച്ച ആളാണ് രത്തന്‍ ടാറ്റ. പത്താം വയസ്സില്‍ അനാഥനായ രത്തന്‍ ടാറ്റയെ എടുത്തുവളര്‍ത്തിയ നവാജ് ഭായി ടാറ്റ ആണ് കയ്യിലുള്ള പണം ധൂര്‍ത്തടിക്കരുതെന്നും മിതത്വം പാലിക്കണമെന്നുമുള്ള ഉപദേശം അദ്ദേഹത്തിന് നല്‍കിയത്.

100ല്‍ പരം കമ്പനികള്‍ നിറഞ്ഞ 155 വര്‍ഷം പഴക്കമുള്ള ടാറ്റ ഗ്രൂപ്പിന്റെ കടിഞ്ഞാണ്‍ കയ്യിലേന്തിയ ആളായിരുന്നു രത്തന്‍ ടാറ്റ. ഇന്ത്യയിലെ ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഇടംപിടിച്ചിട്ടും ലളിതമായ ജീവിതമാണ് രത്തൻ ടാ​റ്റ നയിച്ചിരുന്നത്. സ്വകാര്യ ജെറ്റ് അദ്ദേഹത്തിന് ഉണ്ടായിരുന്നു. 200 കോടി വിലയുള്ള വീടും ഉണ്ടായിരുന്നു. ഫെറാറി കാലിഫോര്‍ണിയ ടി, ജാഗ്വാര്‍ എഫ്-ടൈപ്പ് എന്നീ ആഡംബര കാറുകളും രത്തന്‍ ടാറ്റയ്‌ക്ക് ഉണ്ടായിരുന്നു. പക്ഷെ അദ്ദേഹം കയ്യില്‍ കെട്ടിയിരുന്ന ഒരു വാച്ചാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമാകുന്നത്.

ക്വാര്‍ട് സ് ക്രിസ്റ്റലില്‍ നിന്നുള്ള ഊര്‍ജ്ജം ഉപയോഗിച്ച് ഓടുന്ന വിക്ടോറിനോക്സ് സ്വിസ് ആർമി റീക്കൺ വാച്ച് ധരിച്ച രത്തൻ ടാ​റ്റയുടെ ചിത്രമാണ് ചർച്ചയാകുന്നത്. പ്രകാശമില്ലാത്തിടത്ത് ഇരുന്നാല്‍ കൃത്യമായി ഇതില്‍ സമയം തെളിഞ്ഞുകാണും. കാരണം മണിക്കൂറുകള്‍ അടയാളപ്പെടുത്ത വരകളും സൂചികളും പച്ച തോറിയത്താല്‍ തിളങ്ങും. പ്ലാസ്​റ്റിക് കെയ്സിൽ പ്രസ് ഓൺ ബാക്ക് സ്ഥാപിച്ചിരിക്കുന്ന രീതിയിലുളളതാണ് വാച്ച്. 3,6,9 എന്നീ സംഖ്യകൾ വലുതായി രേഖപ്പടുത്തിയിട്ടുളള വാച്ചിന് ഏകദേശം 10,328 രൂപയേ ഉള്ളൂ. സ്വിറ്റ്സാര്‍ലാന്‍റില്‍ നിന്നുള്ള കമ്പനിയായ വിക്ടോറിനോക്സിന്റെ വില കുറഞ്ഞ വാച്ചുകളില്‍ ഒന്നാണിത്. രത്തന്‍ ടാറ്റയുടെ ലളിത ജീവിതത്തിന്റെ മറ്റൊരു ഉദാഹരണമായി ഈ വാച്ച്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by