മുള്‍ട്ടാന്‍: ആവേശജനകമായ മത്സരത്തിനൊടുവില്‍ ആതിഥേയരായ പാകിസ്ഥാന് മുള്‍ട്ടാനില്‍ ഇംഗ്ലണ്ടിന് മുന്നില്‍ കീഴടങ്ങിയത് ഇന്നിങ്സിനും 47 റണ്‍സിനും. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടീം ഒന്നാം ഇന്നിങ്സില്‍ 500ന് മേല്‍ സ്കോര്‍ ചെയ്തിട്ട് ഇന്നിങ്സ് തോല്‍വി വഴങ്ങുന്നത്. ആറ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സുമായി ഇറങ്ങിയ പാകിസ്ഥാന് ഇന്നലെ വെറും ഒന്നര മണിക്കൂറിനുള്ളില്‍ തീര്‍ന്നു.
സ്കോര്‍: പാകിസ്ഥാന്- 556, 220/10(54.5 ഓവറുകള്‍); ഇംഗ്ലണ്ട്- 823/7(ധഡിക്ലയേര്ഡ്)
ടെസ്റ്റിന്റെ നാലാം ദിവസം പാകിസ്ഥാന് ഇതിനേക്കാള്‍ വലിയ ദുരന്തത്തെ അഭിമുഖീകരിച്ചതാണ്. ഇംഗ്ലണ്ടിന്റെ 267 റണ്‍സ് ഒന്നാം ഇന്നിങ്സ് ലീഡിന് മുന്നില്‍ തകര്‍ന്നടിഞ്ഞ ആതിഥേയര്‍ 82 റണ്‍സെടുക്കുമ്പോഴേക്കും ആറ് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. അന്നു തന്നെ കളി തീരുമെന്ന നിലവരെ എത്തി. ആ മാരക അപകടത്തില്‍ നിന്നും ഏഴാം വിക്കറ്റില്‍ ഒന്നിച്ച അഘാ സല്‍മാനും(63) ആമെര്‍ ജമാലും(55) നടത്തിയ ചെറുത്തുനില്‍പ്പ് മത്സരം അഞ്ചാം ദിവസത്തിലേക്ക് നീട്ടിയെടുത്തു. ഇന്നലെ രാവിലെ ആറിന് 152 എന്ന നിലയില്‍ പാക് ബാറ്റര്‍മാര്‍ പിച്ചിലെത്തുമ്പോള് എങ്ങനെയും ഇന്നിങ്സ് തോല്‍വി ഒഴിവാക്കുക എന്നതില്‍ കവിഞ്ഞൊരു വ്യാമോഹം ഉണ്ടായിരുന്നില്ല. പക്ഷെ പേസ് നിരയ്ക്കെതിരെ ഇരുവരും പിടിച്ചു നിന്നു. അഞ്ചാം ദിവസമായപ്പോഴേക്കും മുള്‍ട്ടാന്‍ പിച്ച് സ്പിന്നര്‍മാര്‍ക്ക് അനുകൂലമായി മാറിയിരുന്നു. ജാക്ക് ലീച്ച് എറിഞ്ഞ പന്തുകള്‍ക്ക് മുന്നില്‍ ആദ്യം വീണത് അഘാ സല്മാന്. വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു. ലെഗ് ബിഫോറിലൂടെ ലീച്ച് സ്വന്തമാക്കുന്ന 27-ാം ടെസ്റ്റ് വിക്കറ്റായിരുന്നു അത്. തുടര്‍ന്ന് എത്തിയ ഷഹീന് അഫ്രീദി(10)യെ സ്വന്തം പന്തില്‍ പിടികൂടി ലീച്ച് മടക്കിവിട്ടു. തുടര്‍ന്നെത്തിയ നസീം ഷാ ഒരു സിക്സര്‍ പറത്തി. പക്ഷെ മൂന്നാം പന്തില്‍ ലീച്ചിന് വിക്കറ്റ് സമ്മാനിച്ച് പാക് ഇന്നിങ്സ് പൂര്‍ത്തിയാക്കി. 11-ാമനായി ഇറങ്ങാനിരുന്ന അബ്രാര്‍ അഹമ്മദ് സുഖമില്ലായ്മ കാരണം ബാറ്റ് ചെയ്യാനെത്തിയില്ല. ഇതോടെ പാക് തോല്‍വി പൂര്‍ണമായി.
ടെസ്റ്റ് ക്രിക്കറ്റില്‍ പാകിസ്ഥാന്റെ കഷ്ടകാലം തുടരുകയാണെന്നറിയിച്ച് ഒരു മത്സരം കൂടി കടന്നുപോയി. തുടര്‍ച്ചയായ ആറാം ടെസ്റ്റിലാണ് ടീം പരാജയപ്പെടുന്നത്. ഹോം ഗ്രൗണ്ടില്‍ അവസാനം കളിച്ച ഒമ്പതില്‍ ഏഴും തോറ്റു. മറ്റൊരു മോശം റിക്കാര്‍ഡ് കൂടി പാകിസ്ഥാനെ തേടിയെത്തി. ആദ്യം ബാറ്റ് ചെയ്ത് ഒന്നാം ഇന്നിങ്സില്‍ 500 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്ത് ഏറ്റവും കൂടുതല്‍ തോല്‍വി വഴങ്ങുന്നതില്‍ സ്വന്തം റിക്കാര്‍ഡ് തിരുത്തി. പാകിസ്ഥാന് അത്തരത്തില്‍ പരാജയപ്പെടുന്ന അഞ്ചാം മത്സരമാണിത്. ഇക്കാര്യത്തില്‍ തൊട്ടുപിന്നില്‍ മൂന്ന് തോല്‍വികള്‍ വഴങ്ങിയിട്ടുള്ള ഓസ്ട്രേലിയയാണുള്ളത്.
ആദ്യം ബാറ്റ് ചെയ്ത് വമ്പന്‍ സ്കോര്‍ സ്വന്തമാക്കി തോല്ക്കുന്നതിന്റെ റിക്കാര്‍ഡ് ബംഗ്ലാദേശിനാണ്. 2017ല്‍ ന്യൂസിലന്‍ഡിനെതിരെ 595 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്ത ടീം ഒടുവില്‍ പരാജയപ്പെടുകയായിരുന്നു.
ഓപ്പണര്‍ അബ്ദുല്ല ഷഫീഖ്(102), നായകന് ഷാന്‍ മസൂദ്(151), അഘാ സല്മാന്(104) എന്നീ മൂന്ന് സെഞ്ചുറിക്കാരുടെ മികവിലാണ് പാകിസ്ഥാന് 556 എന്ന കൂറ്റന്‍ സ്കോര്‍ ഉയര്‍ത്തിയത്. എന്നാല്‍ ഇംഗ്ലണ്ടിന്റെ ജോ റൂട്ട് നേടിയ ഡബിള്‍ സെഞ്ചുറി(262)യും ഹാരി ബ്രൂക്ക് നേടിയ ട്രിപ്പിള്‍ സെഞ്ചുറി(317)യും ചേര്‍ന്നപ്പോള്‍ പാക് പടയുടെ കൂറ്റന്‍ സ്കോര്‍ വല്ലാതെ ചെറുതായി. ഇതിനെതിരെ ബാറ്റെടുത്ത പാകിസ്ഥാന് തകര്‍ച്ചയാണ് ഇന്നലെ രാവിലെ മുള്‍ട്ടാനില്‍ പൂര്‍ണമായത്. ട്രിപ്പിള്‍ സെഞ്ചുറിക്കാരന്‍ ഹാരി ബ്രൂക്ക് കളിയിലെ താരമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: