India

പ്രധാനമന്ത്രിക്ക് പന്ത്രണ്ട് കോടി ജനങ്ങളുടെ നന്ദി ; മറാത്തിയെ ക്ലാസിക്കൽ ഭാഷയായി പ്രഖ്യാപിച്ചതിന് മോദിയോട് നന്ദി പറഞ്ഞ് ദേവേന്ദ്ര ഫഡ്‌നാവിസ്

മറാത്തി, പാലി, പ്രാകൃത്, അസമീസ്, ബംഗാളി എന്നീ ഭാഷകൾക്കാണ് ക്ലാസിക്കൽ ഭാഷാ പദവി നൽകുന്നതിന് വ്യാഴാഴ്ച കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്

Published by

മുംബൈ : മറാത്തി ഉൾപ്പെടെയുള്ള മറ്റ് ഭാഷകൾക്ക് ക്ലാസിക്കൽ ഭാഷാ പദവി നൽകുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്.  മറാത്തി ഭാഷയ്‌ക്ക് ക്ലാസിക്കൽ ഭാഷാ പദവി നൽകണമെന്ന തങ്ങളുടെ ദീർഘകാല ആവശ്യം അംഗീകരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും മുഴുവൻ കേന്ദ്രമന്ത്രിസഭയോടും നന്ദി രേഖപ്പെടുത്തുന്നുവെന്ന് ഉപമുഖ്യമന്ത്രി ഫഡ്‌നാവിസ് വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ മഹാരാഷ്‌ട്ര സർക്കാർ ഈ വിഷയത്തിൽ തുടർച്ചയായി കാര്യങ്ങൾ അവതരിപ്പിക്കുകയും ധാരാളം തെളിവുകൾ നൽകുകയും ചെയ്തു. ഇന്ന് ആ തെളിവുകളെല്ലാം അംഗീകരിക്കപ്പെട്ടിരിക്കുന്നതായും മറാത്തി ഇപ്പോൾ ക്ലാസിക്കൽ ഭാഷാ പദവി നേടിയിരിക്കുന്നുവെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു.

ഇതിന് പുറമെ മഹാരാഷ്‌ട്രയിലെ 12 കോടി ജനങ്ങൾക്കും ലോകമെമ്പാടുമുള്ള മറാത്തി സംസാരിക്കുന്ന കമ്മ്യൂണിറ്റികൾക്കും വേണ്ടി പ്രധാനമന്ത്രി മോദിക്ക് തന്റെ പൂർണ്ണഹൃദയത്തോടെ നന്ദി അറിയിക്കുന്നതായും ഉപമുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മറാത്തി, പാലി, പ്രാകൃത്, അസമീസ്, ബംഗാളി എന്നീ ഭാഷകൾക്കാണ് ക്ലാസിക്കൽ ഭാഷാ പദവി നൽകുന്നതിന് വ്യാഴാഴ്ച കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്.

2004 ഒക്‌ടോബർ 12നാണ് കേന്ദ്ര സർക്കാർ ക്ലാസിക്കൽ ലാംഗ്വേജ് എന്ന വിഭാഗം അവതരിപ്പിച്ചത്. ആദ്യം തമിഴിനെ ക്ലാസിക്കൽ ഭാഷയായി പ്രഖ്യാപിച്ചു. പിന്നീട് 2005 നവംബറിൽ മാനദണ്ഡങ്ങൾ പരിഷ്കരിക്കുകയും സംസ്കൃതത്തെ പിന്നീട് ക്ലാസിക്കൽ ഭാഷയായി പ്രഖ്യാപിക്കുകയും ചെയ്തു.

തുടർന്ന് തെലുങ്ക് (2008), കന്നഡ (2008), മലയാളം (2013), ഒഡിയ (2014) എന്നീ ഭാഷകൾക്കും സർക്കാർ ക്ലാസിക്കൽ ഭാഷാ പദവി നൽകിയിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക