Football

കാലിക്കറ്റില്‍ തൃശൂര്‍ മാജിക്; മത്സരം 2-2 സമനിലയില്‍ പിരിഞ്ഞു

Published by

കോഴിക്കോട്: അവിശ്വസനീയ തിരിച്ചുവരവ് കണ്ട മഹീന്ദ്ര സൂപ്പര്‍ ലീഗ് കേരളയുടെ നാലാം റൗണ്ട് മത്സരത്തില്‍ തൃശൂര്‍ മാജിക് എഫ്‌സി 2-2 ന് കാലിക്കറ്റ് എഫ്‌സിയെ സമനിലയില്‍ തളച്ചു. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് നാല് ഗോളുകളും പിറന്നത്. രണ്ടു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു തൃശൂര്‍ ടീമിന്റെ തിരിച്ചു വരവ്. മുഹമ്മദ് റിയാസ്, പി എം ബ്രിട്ടോ എന്നിവര്‍ കാലിക്കറ്റ് എഫ്‌സിക്കായും ബ്രസീല്‍ താരങ്ങളായ ഫിലോ, ലൂക്കാസ് സില്‍വ എന്നിവര്‍ തൃശൂര്‍ ടീമിനായും സ്‌കോര്‍ ചെയ്തു.

വിജയം ലക്ഷ്യമിട്ട് തോയി സിംഗ്, ഗനി നിഗം, ബെല്‍ഫോര്‍ട്ട് ത്രിമൂര്‍ത്തികളെ ആക്രമണത്തില്‍ അണിനിരത്തിയാണ് കാലിക്കറ്റ് കോച്ച് ഇയാന്‍ ആന്‍ഡ്രൂ ഗിലാന്‍ ഇന്നലെ ടീമിനെ വിന്യസിച്ചത്. നായകന്‍ സി കെ വിനീതിനൊപ്പം ബ്രസീല്‍ താരങ്ങളായ മാര്‍സലോ, അലക്‌സ് സാന്റോസ് എന്നിവരെയിറക്കി തൃശൂര്‍ മാജിക് എഫ്‌സിയും മുന്നേറ്റനിര ശക്തിപ്പെടുത്തി.
തൃശൂര്‍ ടീം തൊട്ടുനീക്കിയ പന്തില്‍ ആദ്യ ഗോള്‍ മണമുള്ള നീക്കം കാണാന്‍ പത്താം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. ഫ്രീകിക്കില്‍ നിന്ന് വന്ന പന്ത് വിനീത് കാലിക്കറ്റ് വലയില്‍ എത്തിച്ചെങ്കിലും റഫറിയുടെ ഓഫ്‌സൈഡ് കൊടി പൊങ്ങി. കാലിക്കറ്റ് എഫ്‌സിയുടെ ഗോള്‍വേട്ടക്കാരന്‍ ഗനി നിഗമിനെ കൃത്യമായി മാര്‍ക്ക് ചെയ്യാന്‍ തൃശൂര്‍ ഡിഫന്‍സിന് സാധിച്ചതോടെ ആദ്യ പകുതിയില്‍ മത്സരം കാര്യമായ മുന്നേറ്റങ്ങള്‍ ഒന്നുമില്ലാതെ ഗോള്‍ രഹിതമായി അവസാനിച്ചു.

ഗോളുകളുടെ രണ്ടാം പകുതി

രണ്ടാം പകുതിയില്‍ പി എം ബ്രിട്ടോയെ കൊണ്ടുവന്ന് കാലിക്കറ്റും ഷംനാദിനെ ഇറക്കി തൃശൂരും ആക്രമണത്തിന് കരുത്ത് കൂട്ടി. നാല്പത്തി ഒന്‍പതാം മിനിറ്റില്‍ തന്നെ ഫലം കണ്ടു. ഗനി നല്‍കിയ പന്തില്‍ താളം പിടിച്ച് വെട്ടിയൊഴിഞ്ഞ് മുന്നേറിയ ബ്രിട്ടോ പറത്തിയ കരുത്തുറ്റ ഷോട്ട് തൃശൂര്‍ ഗോളി ജോയ് തട്ടിയിട്ടു. റീബൗണ്ടിന് കൃത്യം പൊസിഷനില്‍ ഹാജരായ യുവതാരം മുഹമ്മദ് റിയാസ് പന്ത് പോസ്റ്റില്‍ നിക്ഷേപിച്ചു. കാലിക്കറ്റിന് ലീഡ് 1-0. അറുപത്തിയേഴാം മിനിറ്റില്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ലഭിച്ച അവസരം റിയാസ് പുറത്തേക്കടിച്ച് തുലച്ചു.

എണ്‍പത്തിയൊന്നാം മിനിറ്റില്‍ അഭിറാം നല്‍കിയ പാസ് ഹെഡ്ഡര്‍ വഴി ഗോളാക്കി മാറ്റി ബ്രിട്ടോ കാലിക്കറ്റ് എഫ്‌സിയുടെ ലീഡ് ഇരട്ടിയാക്കി. വിജയം ഉറപ്പിച്ച കാലിക്കറ്റ് എഫ്‌സി ആരാധകരെ അമ്പരപ്പിച്ച് കളിയുടെ അവസാന നിമിഷങ്ങളില്‍ ഫിലോ, ലൂക്കാസ് സില്‍വ എന്നിവരിലൂടെ ഗോള്‍ കണ്ടെത്തിയ തൃശൂര്‍ വിജയസമാനമായ സമനില പിടിച്ചുവാങ്ങി.

സമനിലയോടെ നാല് കളിയില്‍ ആറ് പോയന്റ് നേടിയ കാലിക്കറ്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. നാല് കളിയില്‍ രണ്ട് പോയന്റ് മാത്രമുള്ള തൃശൂര്‍ അവസാന സ്ഥാനത്താണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by