Kerala

പുഴയുടെ അടിത്തട്ടില്‍ കണ്ടെത്തിയത് അര്‍ജുന്റെ ലോറി തന്നയെന്ന് സതീഷ് സെയില്‍ എം എല്‍ എ, പുഴയില്‍ മറ്റൊരു വാഹനവും

Published by

ഷിരൂര്‍ : ഗംഗാവലി പുഴയുടെ അടിത്തട്ടില്‍ കണ്ടെത്തിയത് അര്‍ജുന്റെ ലോറിയുടെ കാബിന്‍ ഭാഗം തന്നെയെന്ന്് കാര്‍വാര്‍ എം എല്‍ എ സതീഷ് സെയില്‍.പതിനഞ്ചടിയോളം താഴ്ചയിലാണ് ലോറിയുടെ കാബിന്‍ ഭാഗം തലകീഴായി മണ്ണില്‍ പുതഞ്ഞ് കിടക്കുന്നത്. ടയര്‍ മാത്രമേ പുറത്തേക്ക് കാണാനാകൂ. ഈശ്വര്‍ മാല്‍പെ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തു വന്നു.

അര്‍ജുന്റെ ലോറി ഉയര്‍ത്താന്‍ ക്രെയിന്‍ എത്തിക്കേണ്ടതുണ്ട്.ഇതിനായുളള നടപടികള്‍ സ്വീകരിച്ചു വരികയാണ് ജില്ലാ ഭരണകൂടം.

ലോറിയില്‍ കെട്ടിയിരുന്ന കയറും കിട്ടിയിട്ടുണ്ട്.അതേസമയം മറ്റൊരു വാഹനത്തിന്റെ ഭാഗവും പുഴയ്‌ക്കടിയില്‍ ഉണ്ടെന്ന് മാല്‍പെ പറഞ്ഞു.നാവിക സേന അടയാളപ്പെടുത്തിയ സ്ഥലത്ത് നിന്ന് 30 മീറ്റര്‍ അകലെയായാണ് അര്‍ജുന്റേതെന്ന് കരുതുന്ന ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയത്. ഇവിടെ നിന്ന് അല്‍പം മാറിയാണ് മറ്റൊരു ചെറുവാഹനത്തിന്റെ സ്റ്റിയറിംഗ്് കണ്ടെത്തിയത്.

എന്നാല്‍ കണ്ടെത്തിയത് ഏത് ലോറി എന്ന് പറയാന്‍ കഴിയില്ലെന്ന് അര്‍ജുന്‍ ഓടിച്ച ലോറിയുടെ ഉടമ മനാഫ് പറഞ്ഞു.ട്രക്കിന്റെ മുന്‍ ഭാഗത്തുള്ള രണ്ട് ടയറും അതിന് നടുവിലുള്ള കമ്പിയുടെ ഭാഗവും കണ്ടുവെന്ന് മനാഫ് അറിയിച്ചു. ബാക്കി മണ്ണിന് അടിയില്‍ ആകും ഉള്ളത്. ലോറി തല കീഴായി കിടക്കുന്ന നിലയിലാണ് ഉള്ളതെന്നും മാല്‍പെ പറഞ്ഞെന്ന് മനാഫ് മാധ്യമങ്ങളെ അറിയിച്ചു.

രാവിലെ പുഴയില്‍ ഇറങ്ങി നടത്തിയ പരിശോധനയില്‍ പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ അക്കേഷ്യ തടിക്കഷ്ണം മുങ്ങിയെടുത്തിരുന്നു. അര്‍ജുന്‍ ലോറിയില്‍ കൊണ്ട് വന്ന മരക്കഷ്ണങ്ങളാണ് കണ്ടെത്തിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക